ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പരാജയപ്പെട്ടതോടെ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ ആറാം ദിവസവും കാര്യമായ നടപടികളില്ലാതെ സ്തംഭിച്ചു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.
പെഗസസ് ഫോൺ ചോർത്തൽ, അസാം- മിസോറം സംസ്ഥാനങ്ങളിലെ സംഘർഷം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ഇരുസഭകളിലും തള്ളിയിരുന്നു. രാവിലെ ഇരുസഭകളിലും പ്രതിപക്ഷം പ്ളക്കാർഡുകളുമേന്തി മുദ്രാവാക്യം വിളി നടത്തിയതോടെ നടപടികൾ തടസപ്പെട്ടു. നിരവധി തവണ നിറുത്തിവച്ച ശേഷം വൈകുന്നേരത്തോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
വർഷകാല സമ്മേളനം പൂർണമായി തടസപ്പെടുത്താൻ പ്രതിപക്ഷം ലക്ഷ്യമിടുന്നതായുള്ള വാർത്തയുണ്ടെന്നും അത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെങ്കിലും പ്രതിപക്ഷം വഴങ്ങുന്നില്ലെന്ന് കേന്ദ്രമന്ത്രിയും രാജ്യസഭയിലെ ബി.ജെ.പി ഉപനേതാവുമായ മുക്താർ അബ്ബാസ് നഖ്‌വിയും പറഞ്ഞു.
പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ബിൽ ചർച്ച കൂടാതെ പാസാക്കി.
ബില്ലിന് മേൽ വോട്ടെടുപ്പ് നടത്തണമെന്ന സി.പി.എം നേതാവ് എളമരം കരീമിന്റെ ആവശ്യം സഭാ അദ്ധ്യക്ഷൻ തള്ളി. ചർച്ച കൂടാതെ ബിൽ പാസാക്കിയത് പാർലമെന്റ് അംഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ തകർക്കുന്നതാണെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിക്കുകയും ബില്ലുകൾ ചർച്ച ചെയ്യാതെ പാസാക്കുകയുമാണ് സർക്കാർ.
അതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിലെ കോൺഗ്രസ് ഓഫീസിൽ യോഗം ചേർന്നു. ആധിർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗോഗോയ് (കോൺഗ്രസ്), ടി.ആർ. ബാലു, കനിമൊഴി (ഡി.എം.കെ), സുപ്രിയാ സുലേ (എൻ.സി.പി), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ളീം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), തോമസ് ചാഴിക്കാടൻ (കേരള കോൺഗ്രസ്), എ.എം. ആരിഫ് (സി.പി.എം)
തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |