കൊച്ചി: ഏതാനും വർഷങ്ങളായി തുടരുന്ന മുദ്രപത്ര ക്ഷാമത്തിന് ഇതുവരെ പരിഹാരമായില്ല. മൂന്ന് മാസത്തിലേറെയായി അത്യാവശ്യത്തിനുള്ള പത്രങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് ആവശ്യക്കാരും വെണ്ടർമാരും പറയുന്നു. 20,100 രൂപ മുദ്രപത്രങ്ങളാണ് കിട്ടാക്കനി.
ചെറിയ വിലയുടെ മുദ്രപത്രങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് ഉയർന്ന തുകയുടെ മുദ്രപത്രങ്ങൾ വാങ്ങേണ്ട അവസ്ഥയാണിപ്പോൾ. ട്രഷറികളിൽ ആവശ്യത്തിനു പത്രങ്ങൾ എത്താത്തതാണ് ക്ഷാമത്തിനു കാരണമെന്നാണ് വെണ്ടർമാർ പറയുന്നത്. നാസിക്കിൽ മുദ്രപത്രങ്ങളുടെ അച്ചടി യഥേഷ്ടം നടക്കുന്നുണ്ടെന്നും അവ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ എത്തുന്നുണ്ടെന്നും വെണ്ടർമാർ പറയുന്നു.
ജില്ലാ ട്രഷറികളിലെ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നുള്ളവർ പത്രം തിരുവനന്തപുരത്തു നിന്ന് വാങ്ങാത്തതാണ് ഇത്രയും ക്ഷാമം ഉണ്ടാകാൻ കാരണമെന്നാണ് ഇവരുടെ പക്ഷം.
വഴിമുട്ടുന്നു വാടക പുതുക്കൽ
വാടക പുതുക്കലിന് വേണ്ടത് 100 രൂപ പത്രമാണ്. എന്നാൽ, ഇതിന് ക്ഷാമം ഏറെ ആയതിനാൽ 500 രൂപ മുദ്രപത്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. ഇതും ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. പത്രമില്ലാത്തതിനാൽ വാടകപുതുക്കാത്തവർ വരെയുണ്ട്.
മുദ്രപത്രങ്ങൾ വരുന്ന വഴി
പലതുണ്ട്, പല വിലയിൽ
50 രൂപ പത്രം
100 രൂപ പത്രം
(കൂടുതലും 200 രൂപ പത്രങ്ങൾ ആണ് വേണ്ടത്. 200 രൂപയുടെ ഒറ്റപത്രം അച്ചടിക്കുന്നില്ല അതിനാൽ രണ്ട് 100 രൂപ പത്രങ്ങൾ ഒന്നിച്ച് വേണം)
500 രൂപ പത്രം
1,000 രൂപ പത്രം
(വലിയ തുകകളുടെയെല്ലാം മുദ്രപത്രങ്ങൾ ഉപയോഗിക്കുന്നത് വസ്തു സംബന്ധമായ കാര്യങ്ങൾക്കും പാർട്നർഷിപ്പ് ഡീലുകൾക്കും.)
ലോക്ക്ഡൗൺ മൂലം നാസിക്കിൽ നിന്ന് പത്രങ്ങൾ എത്താൻ വൈകിയിരുന്നു. എന്നാൽ, തിരുവനന്തപുരത്ത് എത്തിയിട്ടും താഴെത്തട്ടിലേക്ക് ലഭിക്കാത്ത് ജില്ലാ സ്റ്റാമ്പ് ഡിപ്പോകളിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം കൊണ്ടാണ്.
എ.ആർ.രാജൻ, ആധാരമെഴുത്തുകാരൻ
മുദ്രപത്രം കിട്ടാത്തതിനാൽ കെട്ടിടത്തിന്റെ വാടക കരാർ ഒരു മാസം വൈകിയാണ് പുതുക്കിയത്.
ആനന്ദ്, കെട്ടിട ഉടമ, കാഞ്ഞിരമറ്റം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |