കോഴിക്കോട്: പ്രതിഫലം മുടങ്ങിയതോടെ കൊവിഡ് സെല്ലിന് കീഴിലെ സ്വകാര്യ ആംബുലൻസുകൾ സൗജന്യ സേവനം നിർത്തി. രണ്ടുമാസത്തെ പ്രതിഫലം ലഭിക്കാത്തതിനാലാണ് ഡ്രൈവർമാർ സേവനം അവസാനിപ്പിച്ചത്. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഭീമമായ തുക ആംബുലൻസുകൾക്ക് നൽകേണ്ട സ്ഥിതിയാണ്. ഡ്രൈവറുടെ പി.പി.ഇ കിറ്റ്, ആംബുലൻസ് അണുനശീകരണം എന്നിവയടക്കം വലിയ തുകയാണ് പല സ്വകാര്യ ആംബുലൻസുകളും ഈടാക്കുന്നത്. 10 കിലോമീറ്ററിന് 600 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയും എന്ന നിരക്കിലാണ് കൊവിഡ് സെല്ലിന് കീഴിലെ ആംബുലൻസുകൾക്ക് സർക്കാർ പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇതാണ് രണ്ടുമാസമായി മുടങ്ങിയിരിക്കുന്നത്.
ജില്ലാ കൊവിഡ് സെല്ലിനു കീഴിൽ പ്രവർത്തിക്കുന്ന 33 സ്വകാര്യ ആംബുലൻസുകൾക്ക് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.ആർ.എം) ആയിരുന്നു പണം നൽകിയിരുന്നത്. എന്നാൽ മേയ് 17നു ശേഷം ഇവർക്ക് പണം കിട്ടിയില്ല. അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ പണം നൽകണമെന്ന കളക്ടറുടെ ഉത്തരവും പാലിക്കപ്പെട്ടില്ല. ചർച്ചയിൽ ജൂലായ് 20 വരെയുള്ള പ്രതിഫലം നൽകാമെന്നും ബാക്കി തുക തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണമെന്നുമാണ് എൻ.എച്ച്.ആർ.എം പറഞ്ഞത്. ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് ആംബുലൻസ് ഡ്രൈവർമാർ. പ്രശ്നം പരിഹരിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങാത്തതിനാൽ ഇവർ
പ്രതിഷേധത്തിലാണ്. സമരം തുടങ്ങി ഒരാഴ്ചയായിട്ടും പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ലെന്നും ഡ്രൈവർമാർ ആരോപിക്കുന്നു.
'' സർവീസ് നടത്തുന്നതിന് ആര് പണം നൽകുമെന്നോ എപ്പോൾ ലഭിക്കുമെന്നോ ഒരറിയിപ്പുമില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്നാണ് ആവശ്യം.
ഷൈജിത്ത് - ആംബുലൻസ് കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |