ബാഗ്ദാദ്: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേനാപിന്മാറ്റം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്നും യു.എസ് സേനയുടെ സമ്പൂർണ്ണ പിന്മാറ്റം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ വർഷാവസാനത്തോടെ സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്നും ഇറാഖി സേനയ്ക്ക് പരിശീലനവും മാർഗ നിർദ്ദേശവും നല്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി വൈറ്റ്ഹൗസിൽ നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു സുപ്രധാന പ്രഖ്യാപനം. ഐ.എസിനെതിരായ പോരാട്ടത്തിനായാണ് ഇറാഖിൽ യു.എസ് സേനയെ വിന്യസിച്ചത്. എന്നാൽ ഐ.എസ് ഭീകരരെ രാജ്യത്ത് നിന്ന് പൂർണമായി തുടച്ചു മാറ്റിയെന്നും അതിനാൽ രാജ്യത്ത് ഇനി വിദേശ സേനയുടെ ആവശ്യമില്ലെന്ന ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം യു.എസ് ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയും ഇറാഖി മിലിഷ്യ കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാഖ് സർക്കാർ യു.എസിനെതിരെ തിരിഞ്ഞിരുന്നു. സൈന്യം രാജ്യത്ത് തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ സേനാപിന്മാറ്റത്തിന് യു.എസ് നിർബന്ധിതമാകുകയായിരുന്നു. നിലവിൽ ഇറാഖിലുള്ള 2,500 യു.എസ് സൈനികരിൽ കുറച്ച് പേർ മാത്രം രാജ്യത്ത് തുടരുന്ന രീതിയിലായിരിക്കും സേനാപിന്മാറ്റം. ഇറാഖിൽ നിന്ന് യു.എസ് സേനയെ പിൻവലിക്കണമെന്ന് ഇറാനും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.
അയൽ രാജ്യമായ ഇറാഖിൽ സൈന്യത്തെ വിന്യസിച്ച് യു.എസ്ത സേന തങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന നിലപാടാണ് ഇറാന്റേത്. ഇത് കൂടാതെ സേനാ പിന്മാറ്റത്തോടെ സിറിയ, ഇറാഖ് തുടങ്ങിയ അയൽ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും ഇറാന് കഴിയും.
അമേരിക്കയുടെ ഇറാഖ് അധിനിവേശം
അഫ്ഗാന്പി പുറമേ ഇറാഖിൽ നിന്നും സേന പിന്മാറ്റം പ്രഖ്യാപിച്ചതോടെ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് തുടങ്ങി വെച്ച മറ്റൊരു യുദ്ധം കൂടിയാണ് ബൈഡൻ ഭരണകൂടം അവസാനിപ്പിക്കുന്നത്. ഇറാഖിന്റെ കൈയിൽ ലോകത്തിന് വിനാശകരമായ ആയുധങ്ങൾ ഉണ്ടെന്നും ഇത് ലോക സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള വാദമുയർത്തി ജോർജ്ജ് ബുഷിന്റെ നേതൃത്വത്തിൽ 2003 ലാണ് അമേരിക്ക ഇറാഖിൽ അധിനിവേശം ആരംഭിച്ചത്. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഇത് രണ്ടാം ഗൾഫ് യുദ്ധം എന്നാണ് അറിയപ്പെടുന്നത്.ഇതോടെ ഒളിവിൽ പോയ അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ പിന്നീട് യു.എസ് സേന പിടികൂടുകയും പിന്നീട് കോടതിയിൽ വിചാരണയ്ക്ക് വിധേയനാക്കി തൂക്കിലേറ്റുകയും ചെയ്തു. യുദ്ധത്തിനു ശേഷം അമേരിക്കയ്ക്ക് തങ്ങളുടെ വാദം തെളിയിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ആയുധവും ഇറാഖിൽ നിന്ന് ലഭിച്ചില്ല. 2011ൽ യു.എസ് സൈനിക പിന്മാറ്റം നടത്തിയെങ്കിലും രാജ്യത്ത് ഐ.എസ് ഭീകരവാദം ശക്തമായതോടെ ഐ.എസിനെതിരായ യുദ്ധം പ്രഖ്യാപിച്ച് യു.എസ് വീണ്ടും ഇറാഖ് മണ്ണിലേയ്ക്ക് തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |