തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ ഇൻഫർമേഷൻ കേരള മിഷനും നൽകുന്നത് വ്യത്യസ്ത കണക്കുകൾ. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ എണ്ണത്തേക്കാൾ 7316 മരണങ്ങൾ കൂടുതലാണ് ഇൻഫർമേഷൻ കേരള മിഷൻ നൽകിയ കണക്കിൽ. വിവരാവകാശ പ്രവർത്തകനും കെ.പി.സി.സി സെക്രട്ടറിയുമായ സി.ആർ. പ്രാണകുമാർ വിവരാവകാശ രേഖപ്രകാരമാണ് വിവരങ്ങൾ ശേഖരിച്ചത്.
2020 ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ കൊവിഡ് മരണം 23,486 ആണെന്ന് ഇൻഫർമേഷൻ കേരള മിഷന്റെ രേഖ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം നൽകിയ വാർത്താക്കുറിപ്പിൽ മരണങ്ങളുടെ എണ്ണം 16,170 ആണ്. സർക്കാരിന്റെ തന്നെ മരണക്കണക്കിലെ ഈ പൊരുത്തക്കേട് ഇന്നലെ നിയമസഭയിൽ അടിയന്തരപ്രമേയ വേളയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
2020 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഒരു ജില്ലയിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഈ വർഷം ജനുവരിയിൽ 14 ജില്ലകളിലുമായി 693 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് ഇൻഫർമേഷൻ കേരള മിഷന്റെ രേഖ പറയുന്നു. ഫെബ്രുവരിയിൽ 655ഉം മാർച്ചിൽ 405ഉം ഏപ്രിലിൽ 1650ഉം മരണങ്ങളുണ്ടായി. കഴിഞ്ഞ വർഷം മേയിൽ ആകെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഈ വർഷം മേയിൽ അത് 11258 ആയി. കഴിഞ്ഞ വർഷം ജൂണിലും മൂന്ന് കൊവിഡ് മരണങ്ങളായിരുന്നു. ഈ വർഷം ജൂണിൽ 5873 ആണ്. കഴിഞ്ഞ വർഷം ജൂലായിൽ 31ഉം ഈ വർഷം ജൂലായിൽ ഇതുവരെ 643 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 105, സെപ്തംബറിൽ 271, ഒക്ടോബറിൽ 683, നവംബറിൽ 630, ഡിസംബറിൽ 620 എന്നിങ്ങനെയാണ് മരണങ്ങൾ.
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച സംഭവിച്ചില്ല: മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധത്തിൽ ഒരു വീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാഹചര്യവും ആവശ്യവും അറിഞ്ഞുള്ള നിയന്ത്രണങ്ങളും ഇളവുകളുമാണ് നൽകിവരുന്നത്. കൊവിഡ് പ്രതിരോധത്തിൽ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിൽ തെറ്റ് പറ്റിയിട്ടില്ല. ആശുപത്രിവാസം ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യമന്ത്രി 10 ലക്ഷം ഡോസ് വാക്സിൻ കേരളത്തിലുണ്ടെന്നാണ് പറഞ്ഞത്. ആ സമയത്ത് അഞ്ചു ലക്ഷം ഡോസ് മാത്രമാണുണ്ടായിരുന്നത്. ദേശീയ തലത്തിൽ 26.39 ശതമാനം പേർക്ക് ഒന്നാം ഡോസും 7.12 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. കേരളത്തിൽ 37.32 ശതമാനം പേർക്ക് ഒന്നാം ഡോസും 16.19 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭിച്ചു. 18-45 പ്രായക്കാരിൽ 21 ശതമാനം പേർക്കും. 45 വയസ്സിന് മുകളിലുള്ള 76 ശതമാനം പേർക്കും വാക്സിൽ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |