ചിറ്റാർ: വയ്യാറ്റുപുഴ മീൻകുഴി ചരിവുപാറക്കൽ ശശിയുടെ വീടിനു സമീപം പുലിയുടെ സാമിപ്യം കണ്ടെത്തി. വീട്ടിൽ വളർത്തിയിരുന്ന നായയെ തിങ്കളാഴ്ച രാത്രി ഒരുമണിയോടെ പുലി പിടിച്ചുകൊണ്ടുപോയി. ഇന്നലെ രാവിലെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി. പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി . സംഭവസ്ഥലത്ത് കാമറകൾ സ്ഥാപിച്ചു. ഒരുമാസം മുമ്പും മീൻകുഴിയിൽ പുലിയുടെ സാമിപ്യം കണ്ടെത്തിയിരുന്നു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, വാർഡ് മെമ്പർ ജോർജുകുട്ടിഎന്നിവർ സ്ഥലം സന്ദർശിച്ചു.
വന്യമ്യഗങ്ങളെ അമർച്ച ചെയ്യണം
റാന്നി:ജനങ്ങളുടെ ജീവനും സ്വത്തിനും, കൃഷി വകകൾക്കും ഭീഷണി ഉയർത്തുന്ന വന്യമ്യഗങ്ങളെ അമർച്ച ചെയ്യണമെന്ന് നാറാണംമൂഴി ജനജാഗ്രത സമിതി ആവശ്യപ്പെട്ടു. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീക്ഷണിയാകുന്ന എതു വന്യമൃഗത്തെയും കൊല്ലാൻ നിയമമുണ്ട്. എന്നാൽ ആയിരക്കണക്കിന് മനുഷ്യരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത വന്യമൃഗങ്ങളെ അമർച്ച ചെയ്യാൻ വനംവകുപ്പ് ഉത്തരവിടുന്നില്ല. ഇതിന് പരിഹാരമുണ്ടാകണമെന്ന് ജില്ലാ ജനകീയ കർഷക സമിതി ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ ആവശ്യപ്പെട്ടു..
നാറാണംമുഴി പഞ്ചായത്തിലെ കുടമുരുട്ടി കൊച്ചുകുളം, ചണ്ണമേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ആനയും, കാട്ടുപോത്തും, പുലിയും ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി പലരും കിട്ടുന്ന വിലയ്ക്ക് സ്ഥലങ്ങൾ കൊടുത്ത് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |