ഒരാളെയും അറസ്റ്റുചെയ്യാത്തതെന്തെന്നും കോടതി
കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും 701 കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് അവകാശപ്പെടുന്ന സർക്കാർ ഒരാളെപ്പോലും ഇതുവരെ അറസ്റ്റു ചെയ്യാത്തത് പ്രതികളുമായുള്ള ഒത്തുകളിയാണെന്ന് പറയേണ്ടിവരുമെന്നും ഹൈക്കോടതി വിമർശിച്ചു.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിനെ കുടഞ്ഞത്. ഇതുവരെ എത്ര കേസുകൾ രജിസ്റ്റർചെയ്തു, കേസുകളിൽ സ്വീകരിച്ച നടപടികളെന്ത്, എത്രപേരെ അറസ്റ്റുചെയ്തു എന്നിങ്ങനെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തിങ്കളാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിടുകയും ചെയ്തു.
മരംമുറിക്കാൻ സർക്കാർ അനുമതി നൽകിയതിന്റെ മറവിൽ വൻതോതിൽ മുറിച്ചുകടത്തിയ കേസുകളിൽ അന്വേഷണം ഫലപ്രദമല്ലെന്നും സി.ബി.ഐ വേണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി 14.41 കോടി രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് 296 കേസുകൾ രജിസ്റ്റർ ചെയ്തെന്നും 791 ഘനമീറ്റർ തടി പിടിച്ചെടുത്തെന്നും അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വനം കേസുകളും ക്രിമിനൽ കേസുകളും ഉൾപ്പെടെ ആകെ 701 കേസുകളാകും. എന്നിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റുചെയ്യാത്തതെന്തെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു.
പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെന്നും ഒരു പ്രതിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. കൊവിഡ് സാഹചര്യം പ്രതികളെ പിടികൂടാൻ തടസമായെന്നും വ്യക്തമാക്കി. ഇതൊരു യൂണിവേഴ്സൽ പ്രതിഭാസമാണോയെന്ന് ഈ ഘട്ടത്തിൽ ഹൈക്കോടതി ചോദിച്ചു.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ പ്രതികളെ അറസ്റ്റുചെയ്ത സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒരാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചെന്ന പേരിൽ മറ്റുള്ളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എന്തിനീ അലംഭാവം?
പ്രതികൾ പുറത്തുള്ളത് തെളിവുകൾ നശിപ്പിക്കാനിടയാക്കില്ലേ? വൻതോതിൽ മരങ്ങൾ നഷ്ടമായി. ഇതൊന്നും കർഷകർ വച്ചുപിടിപ്പിച്ചതല്ല. വൻ മോഷണമാണ് നടന്നത്. എന്നിട്ടും എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ല? എത്ര പ്രതികളുടെ മുൻകൂർ ജാമ്യഹർജിയാണ് ഹൈക്കോടതിയിലെത്തിയത്? ഇത് സർക്കാരിന്റെ നിഷ്ക്രിയത്വമാണ്. സർക്കാരെന്താണ് അലംഭാവം കാണിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
എല്ലാം സുതാര്യമായിരിക്കണം
അന്വേഷണത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ ഇതുവരെ സ്വീകരിച്ച നടപടികൾ മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് സർക്കാർ അറിയിച്ചപ്പോൾ ഹർജിക്കാരന്റെ അഭിഭാഷകൻ എതിർത്തു. മുദ്രവച്ച കവറിൽ നൽകാൻ എന്ത് രഹസ്യമാണിതിലുള്ളതെന്ന വാദം അംഗീകരിച്ച ഹൈക്കോടതി മുദ്രവച്ച കവറിൽ വേണ്ട, എല്ലാം സുതാര്യമായിരിക്കണമെന്നും പറഞ്ഞു. തുടർന്ന് ഹർജി ആഗസ്റ്റ് 4ന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |