ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോ എന്നതിൽ വിധി പറയുന്നത് ഡൽഹി കോടതി മൂന്നാം തവണയും മാറ്റി. ആഗസ്റ്റ് 18ന് രാവിലെ 11ന് വിധി പറയും.
കേസിൽ ഡൽഹി പൊലീസിന് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാനുണ്ടെന്ന് അറിയിച്ചതിനാലാണ് വിധി മാറ്റിവച്ചത്. ഇനി മാറ്റില്ലെന്നും രേഖകൾ അതിനുള്ളിൽ സമർപ്പിക്കാമെന്നും റോസ് അവന്യൂ കോടതി വ്യക്തമാക്കി.
2014 ജനുവരി 17 ന് രാത്രി ഡൽഹിയിലെ ആഡംബര ഹോട്ടലിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടത്. ആദ്യം കൊലപാതമാണെന്നാണ് പൊലീസ് ആരോപിച്ചത്. ഇതിന് തെളിവുകൾ കണ്ടെത്താൻ പൊലീസിനായില്ല. ഒടുവിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചേർത്ത് 2018 മേയ് 15ന് കുറ്റപത്രം സമർപ്പിച്ചു. കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ തടവ് ലഭിക്കും.
മരണകാരണം പോലും കണ്ടെത്താത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെടുന്നു. മരണകാരണം വിഷം ഉള്ളിൽചെന്നതാണെന്നും സ്വയംകഴിച്ചതോ കുത്തിവച്ചതോ ആകാമെന്നാണ് പ്രോസിക്യൂട്ടർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |