തിരുവനന്തപുരം: സമൂഹത്തില്‍ സ്ത്രീധനത്തിനെതിരായ മാനസികാവസ്ഥയുണ്ടാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സ്ത്രീധനത്തിനെതിരെ സാമൂഹിക ഉപരോധമുണ്ടാക്കുന്ന തലത്തിലേക്ക് ഈ പ്രവർത്തനങ്ങളെ വളർത്തണം. അതിന് സർവകലാശാലകൾക്ക് വലിയ പങ്ക് വഹിക്കാനാവും. സാമൂഹിക തിന്മകൾക്കതിരെ. മനസുകളെ വാർത്തെടുക്കുകയാണ് സർവകലാശാലകളുടെ ദൗത്യമെന്നും രാജ്ഭവനിൽ ചേർന്ന വി.സിമാരുടെ യോഗത്തിൽ ഗവർണർ പറഞ്ഞു. സ്ത്രീധന നിരോധനത്തിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കാനും ,ജീവനക്കാരിൽ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങാനുമുള്ള സർക്കാർ തീരുമാനത്തെ ഗവര്‍ണര്‍ പ്രശംസിച്ചു.
സ്ത്രീധനത്തിനെതിരായ അവബോധം സിലബസിൽ ഉൾപ്പെടുത്തണമെന്നും, വിദ്യാർത്ഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങി ബിരുദങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദേശീയ അക്കാഡമിക് ഡെപ്പോസിറ്ററിയുമായി ബന്ധിപ്പിക്കണമെന്നും വി.സിമാർ നിർദ്ദേശിച്ചു. കോളേജുകളിൽ വനിതാ ഫോറവും സാമൂഹിക നീതി ഫോറവും ആരംഭിക്കണം, സർവകലാശാലകളിൽ പുതിയ നിയമനങ്ങൾ നടത്തുമ്പോൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുപ്പിക്കണം എന്നീ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. കേരള, ഡിജിറ്റൽ, ഓപ്പൺ, വെറ്ററിനറി, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർമാരാണ് യോഗത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |