നിലമ്പൂർ: ആഡംബര കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ നിലമ്പൂരിൽ എക്സൈസിന്റെ പിടിയിലായി. വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശികളായ കീടത്ത് വീട്ടിൽ അഫ്സൽ , പൂളികുഴിയിൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും നിലമ്പൂർ റേഞ്ച് എക്സൈസ് പാർട്ടിയും സംയുക്തമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇവർ പിടിയിലായത്.
പരിശോധനയ്ക്കിടെ നിലമ്പൂർ കനോലി പ്ലോട്ടിന് സമീപം വച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ കാർ നിറുത്താതെ പോയി. തുടർന്ന് പരിശോധനയിൽ വടപുറത്തുള്ള സ്വകാര്യ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ സംഘം വാഹനം ഒളിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് വാഹനമെടുത്ത് രക്ഷപ്പെടാൻ പ്രതികൾ ശ്രമം നടത്തുന്നതിനിടെ അതിസാഹസികമായി എക്സൈസ് ജീപ്പ് കുറുകെയിട്ട് കാർ തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തത്.
വഴിക്കടവിൽ ബേക്കറി ബിസിനസ് നടത്തുന്ന അഫ്സൽ ലോക്ക് ഡൗണിൽ ബിസിനസ് തകർച്ച നേരിട്ടപ്പോൾ കഞ്ചാവ് വിൽപ്പനയിലേക്കിറങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നത്. ഈയിടെ ഗൾഫിൽ നിന്നെത്തിയ റഹ്മാൻ ഇയാളുടെ സഹായിയായി കൂടുകയായിരുന്നു. അഫ്സലിന്റെ കച്ചവടത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് വിഭാഗവും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള നിലമ്പൂർ റേഞ്ച് ടീമും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ സി.ശ്രീകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.സി.ജയൻ, ഇ.പ്രവീൺ , സബിൻ ദാസ് , സി.റിജു , സി.ടി ഷംനാസ് , അബ്ദുൾ റഷീദ് ,സനീറ എൻ.കെ, എക്സൈസ് ഡ്രൈവർ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |