ന്യൂഡൽഹി: രാജിവച്ച ബി.എസ്. യെദിയൂരപ്പയുടെ പിൻഗാമിയായി ബസവരാജ് ബൊമ്മൈ (61) കർണാടകയുടെ 20-ാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച എസ്. ആർ. ബൊമ്മൈയുടെ മകനാണ് ബസവരാജ് ബൊമ്മൈ.
ബംഗളുരുവിൽ ചേർന്ന ബി. ജെ. പി നിയമസഭാകക്ഷി യോഗത്തിലാണ് ലിംഗായത്ത് സമുദായാംഗവും നിലവിൽ ആഭ്യന്തരമന്ത്രിയുമായ ബൊമ്മൈയെ തിരഞ്ഞെടുത്തത്.
യെദിയൂരപ്പയെ നീക്കിയതിൽ ലിംഗായത്തുകളുടെ പ്രതിഷേധം കണക്കിലെടുത്താണ് അതേ സമുദായക്കാരനായ ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയത്. വിശ്വസ്തനെ പിൻഗാമിയാക്കാൻ യെദിയൂരപ്പയും ആഗ്രഹിച്ചിരുന്നു.
നിരീക്ഷകരും കേന്ദ്രമന്ത്രിമാരുമായ ധർമ്മേന്ദ്ര പ്രധാൻ, കിഷൻ റെഡ്ഡി, കർണാടകയുടെ ചുമതയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിംഗ്, സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ യെദിയൂരപ്പയാണ് ബൊമ്മൈയെ നിർദ്ദേശിച്ചത്. ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോൾ പിന്താങ്ങി.
എച്ച്.ഡി. ദേവഗൗഡയ്‌ക്കും മകൻ എച്ച്.ഡി. കുമാരസ്വാമിക്കും ശേഷം പിതാവിനെ പോലെ കർണാടക മുഖ്യമന്ത്രിയാകുന്ന പുത്രനാണ് ബസവരാജ് ബൊമ്മൈ. കൊവിഡ് മഹാമാരിയെ നേരിടലാണ് വെല്ലുവിളിയെന്ന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബൊമ്മൈ പറഞ്ഞു.
ആർ. എസ്. എസ് പശ്ചാത്തലം ഇല്ല
2008ൽ ജനതാദളിൽ നിന്ന് രാജിവച്ചാണ് ബസവരാജ് ബൊമ്മൈ ബി.ജെ.പിയിൽ ചേർന്നത്. ആർ.എസ്.എസ് പശ്ചാത്തലമില്ലാതെയാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
രണ്ടുതവണ ലെജിസ്ളേറ്റീവ് കൗൺസിൽ അംഗവും മൂന്നു തവണ ഹവേരി ജില്ലയിലെ ഷിഗ്ഗാവോൺ മണ്ഡലത്തിലെ എം.എൽ.എയുമായി. 2008-13കാലത്ത് ബി.ജെ.പി സർക്കാരിൽ ജലവിഭവ, സഹകരണ മന്ത്രിയായിരിക്കെ മണ്ഡലത്തിൽ സമ്പൂർണ മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കി ശ്രദ്ധേയനായി. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയാണ്. ടാറ്റാഗ്രൂപ്പിന്റെ കമ്പനിയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
ലിംഗായത്ത് വോട്ട്
കർണാടകയിലെ ജനസംഖ്യയുടെ 17ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തിന്റെ സ്വാധീനം 90ലേറെ സീറ്റുകളിൽ നിർണായകമാണ്. ബി.ജെ.പിയുടെ വോട്ടു ബാങ്കിൽ നല്ലൊരു ശതമാനവും ഈ സമുദായത്തിലാണ്.1956ന് ശേഷമുള്ള 20 മുഖ്യമന്ത്രിമാരിൽ എട്ടുപേരും ലിംഗായത്ത് ആണ്. യെദിയൂരപ്പ വീരശൈവ ലിംഗായത്തും ബൊമ്മൈ സാദര ലിംഗായത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |