കട്ടപ്പന: കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയായിട്ടും പൊലീസ് ഇരുട്ടിൽത്തപ്പുന്നു. വീടുകളും വ്യാപാര സ്ഥാപനങ്ങളും കുത്തിത്തുറന്ന് പണവും സ്വർണവും സാധനങ്ങളുമടക്കം മോഷണം പോയിട്ടും മോഷ്ടാക്കൾ ഇപ്പോഴും കാണാമറയത്താണ്. കട്ടപ്പന വെട്ടിക്കുഴക്കവലയിലെ വീട്ടിൽ വൻ കവർച്ച നടന്ന് 3 മാസം കഴിഞ്ഞിട്ടും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാഞ്ചിയാർ, ലബ്ബക്കട മേഖലകളിൽ 2 മാസത്തോളമായി മോഷണ പരമ്പരയാണ്.
കട്ടപ്പന സുവർണഗിരിയിൽ തിങ്കളാഴ്ച രാത്രി പലചരക്ക് സ്ഥാപനം കുത്തിത്തുറന്ന് 5000 രൂപയും 2000 രൂപയുടെ സിഗരറ്റും മോഷ്ടിച്ചു. പയ്യമ്പളിൽ സ്റ്റോഴ്‌സിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ഉടമ ജയിംസ് കട തുറക്കാനെത്തിയപ്പോഴാണ് വിവരമറിയുന്നത്. കട പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഷട്ടറും അതിനുള്ളിലെ വാതിലും കുത്തിത്തുറന്ന് ഗോവണി വഴിയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയത്. പെട്ടിക്കുള്ളിൽ ചില്ലറയായി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. കാഞ്ചിയാർ പള്ളിക്കവലയിലെ 2 വീടുകളിൽ തിങ്കളാഴ്ച രാത്രി മോഷണശ്രമമുണ്ടായി.
കഴിഞ്ഞ 15ന് ലബ്ബക്കടയിലെ 2 കടകൾ കുത്തിത്തുറന്ന് 26,000 രൂപയും പലചരക്ക്, സ്റ്റേഷനറി സാധനങ്ങളും മോഷ്ടിച്ചിരുന്നു. മഞ്ഞപ്പള്ളിയിൽ സഞ്ജയന്റെ പലചരക്ക് കടയിൽ നിന്ന് 16000 രൂപയും പലചരക്ക് സാധനങ്ങളും വയലിൽ പുരയിടത്തിൽ പാപ്പയുടെ സ്റ്റേഷനറി കടയിൽ നിന്ന് 10,000 രൂപയും സാധനങ്ങളുമാണ് അപഹരിച്ചത്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജേക്കബ് വടക്കന്റെ പള്ളിക്കവലയിലെ വീട്ടിൽ മോഷണശ്രമമുണ്ടായത് ഒരാഴ്ച മുമ്പാണ്. കുടുംബസമേതം എറണാകുളത്ത് പോയി തിരിച്ചെത്തിയപ്പോൾ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.
ഒരുമാസം മുമ്പ് കട്ടപ്പന സ്വദേശി റെജി ഞള്ളാനിയുടെ നരിയംപാറയിലെ തോട്ടത്തിൽ നിന്ന് 25,000ൽപ്പരം രൂപ വിലവരുന്ന ഏലത്തട്ടകളും മോഷണം പോയി. ജൂൺ 14ന് കട്ടപ്പന നത്തുകല്ല് നെയ്‌വേലിക്കുന്നേൽ ജോളി കുര്യന്റെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. കട്ടപ്പന വെട്ടിക്കുഴക്കവല കുറുമണ്ണിൽ കെ.വി. സാലുവിന്റെ വീട്ടിൽ നിന്ന് 1.15 ലക്ഷം രൂപയും ആറേമുക്കാൽ പവൻ സ്വർണാഭരണങ്ങളും 107 ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയത് 3 മാസം മുമ്പാണ്.
കാലവർഷം ശക്തമായതോടെയാണ് മോഷണം വർദ്ധിച്ചത്. സി.സി. ടി.വി. ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടും ഒരു കേസിൽ പോലും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |