കോഴിക്കോട്: കിഴക്കൻ മലയോരത്ത് കൂരാച്ചുണ്ടിലെ കാളങ്ങാലിയിൽ കോഴികൾ കൂട്ടത്തോടെ ചത്തത് ബാക്ടീരിയ ബാധിച്ചുള്ള 'പാസ്റ്ററെല്ലോസിസ് " രോഗം മൂലമാണെന്ന് കണ്ടെത്തി. പക്ഷിപ്പനി സംശയിച്ച് ഈ മേഖലയിൽ പത്തു കിലോമീറ്റർ ചുറ്റളവിൽ കോഴിഫാമുകളുടെ പ്രവർത്തനത്തിന് ജില്ലാ കളക്ടർ പ്രഖ്യാപിച്ച വിലക്ക് ഇതോടെ നീക്കി.
കാളങ്ങാലിയിലെ ഫാമിൽ മുന്നൂറോളം കോഴികൾ ചത്തിരുന്നു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്ന ഫലം മൂന്ന് ദിവസം മുമ്പ് ലഭിച്ചെങ്കിലും ചാവാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ ഫാമുകൾക്കുള്ള നിരോധനം നീക്കിയിരുന്നില്ല ജില്ലാ ഭരണകൂടം. 'പാസ്റ്ററെല്ലോസിസ് " രോഗമാണ് കാരണമെന്ന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. കെ രമാദേവി പറഞ്ഞു. കാളങ്ങാലിയിൽ വി ഹമീദിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് കോഴികൾ കൂട്ടത്തോടെ ചത്തത്. ഈ മേഖലയിൽ നിരവധി കർഷകർ ചെറുതും വലുതുമായി കോഴിഫാമുകൾ നടത്തുന്നുണ്ട്.
എന്താണ് പാസ്റ്ററെല്ലോസിസ്
പാസ്റ്ററെല്ല വിഭാഗത്തിൽ പെടുന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് പിന്നിൽ. വളർത്തുപക്ഷികളായ കോഴി, താറാവ് എന്നിവയിലും വളർത്തുമൃഗങ്ങളായ പട്ടി, പൂച്ച തുടങ്ങിയവയിലുമാണ് ഈ രോഗം കണ്ടുവരുന്നത്. തൊലിയുടെ മുറിവുകളിലൂടെയാണ് അണുക്കൾ ശരീരത്തിൽ പ്രവേശിക്കുക. രോഗം ബാധിച്ച പക്ഷികളോ മൃഗങ്ങളോ കടിച്ച മുറിവിലൂടെ മനുഷ്യരിലേക്കും രോഗം പടരാം. കോഴികൾ മനുഷ്യരെ മുറിവേല്പിക്കുന്നില്ലെന്നിരിക്കെ അതുവഴി സാദ്ധ്യതയില്ല. എന്നാൽ, രോഗം ബാധിച്ച പട്ടി, പൂച്ച എന്നിവയിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |