തിരുവനന്തപുരം: കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇക്കൊല്ലവും വിദൂര, പ്രൈവറ്റ് പഠനം തുടരാൻ സർക്കാർ ഉത്തരവായി. കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ കോഴ്സുകൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, പ്ലസ് ടു, ബിരുദ പഠനം കഴിഞ്ഞ് സമാന്തര ഉപരിപഠനത്തെ ആശ്രയിക്കുന്ന ഒന്നര ലക്ഷത്തോളം കുട്ടികളുടെ ഭാവി അവതാളത്തിലാകാതിരിക്കാനാണിത്.
ഇത് സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന്,കുട്ടികളുടെ ഭാവിയെക്കരുതി മറ്റ് സർവകലാശാലകളിൽ വിദൂര, ഓപ്പൺ പഠനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിക്കുകയായിരുന്നു.
മറ്റെല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളും ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റാൻ ഓപ്പൺ സർവകലാശാലാ ഓർഡിനൻസിൽ വ്യവസ്ഥയുണ്ടായിരുന്നു. യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി നേടാത്തതിനാൽ ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങാനായില്ല. നിയമപ്രകാരം വിലക്കുള്ളതിനാൽ മറ്റ് സർവകലാശാലകൾക്ക് ഓപ്പൺ കോഴ്സുകൾ തുടരാനുമാവില്ല. ഈ വകുപ്പ് ഭേദഗതി ചെയ്താണ് സർക്കാർ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |