ഹോക്കിയിൽ ക്വാർട്ടർ പ്രതീക്ഷ നൽകി ഇന്ത്യയുടെ തിരിച്ചുവരവ്
മൂന്നാം മത്സരത്തിൽ സ്പെയ്‌നിനെ തോൽപ്പിച്ചത് 3-0ത്തിന്
ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്. ആസ്ട്രേലിയയോട് കഴിഞ്ഞ ദിവസം 1-7ന്റെ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യ ഇന്നലെ നടന്ന പൂൾ എ മത്സരത്തിൽ സ്‌പെയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് വിജയ വഴിയിൽ തിരിച്ചെത്തി ക്വാർട്ടർ പ്രതീക്ഷകൾ തിരിച്ചുപിടിച്ചു. രുപീന്ദർപാൽ സിംഗ് ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ സിമ്രാൻജീത് സിംഗും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. മറുവശത്ത് സ്പെയിനും നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും അവസരത്തിനൊത്തുയർന്ന മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് ഒരിക്കൽക്കൂടി ഇന്ത്യയുടെ രക്ഷകനായി.
ആസ്ട്രേലിയക്കെതിരെ സംഭവിച്ച പ്രതിരോധപ്പിഴവുകൾ പരിഹരിച്ചെന്ന് തെളിയിക്കുന്ന പ്രകടനം തന്നെയാണ് ഒയി ഹോക്കി സ്റ്രേഡിയത്തിൽ റാങ്കിംഗിൽ തങ്ങളെക്കാൾ പിന്നിലുള്ള സ്പെയിനെതിരെ ഇന്ത്യ പുറത്തെടുത്തത്. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ രണ്ട് ഗോളുകൾ നേടി മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്വന്തമാക്കി. 14-ാം മിനിട്ടിൽ സിമ്രാൻജീത്താണ് ആദ്യഗോൾ നേടിയത്. ഗോൾ നേടിയതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ഇന്ത്യ തുടരെ മൂന്ന് പെനാൽറ്റി കോർണറുകൾ നേടിയെടുത്തു. മൂന്നാമത്തെ പെനാൽറ്രി കോർണറിൽ ഹർമ്മൻപ്രീതിന്റെ ഫ്ലിക്ക് സ്പാനിഷ് പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടുകയും ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്രി സ്ട്രോക്ക് അനുവദിക്കപ്പെടുകയുമായിരുന്നു. ഇത് വലയ്‌ക്കകത്തെത്തിച്ച് രുപീന്ദർ ഇന്ത്യയുടെ ലീഡുയർത്തി.
മൂന്നാം ക്വാർട്ടറിൽ സ്പെയ്ൻ മൂന്ന് പെനാൽറ്റി കോർണറുകൾ നേടിയെടുത്തു. എന്നാൽ അവസരത്തിനൊത്തയുർന്ന ശ്രീജേഷും ഇന്ത്യൻ പ്രതിരോധ നിരയും അപകടങ്ങൾ ഒഴിവാക്കി. സ്പാനിഷ് ആക്രമണങ്ങൾക്കിടെ 53-ാം മിനിട്ടിൽ കൗണ്ടർ അറ്റാക്കിലൂടെ ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് ശക്തമായ ലോ ഫ്ലിക്കിലൂടെ രുപീന്ദർ ഇന്ത്യയുടെ മൂന്നാം ഗോളും നേടി.
ഇന്ത്യൻ താരങ്ങളായ അമിത് റോഹിദാസിന്റെ നൂറാമത്തേയും ബിരേന്ദ്ര ലക്റയുടെ ഇരുന്നൂറാമത്തേയും മത്സരമായിരുന്നു ഇത്. നാളെ നിലവിലെ ഒളിമ്പിക് സ്വർണമെഡൽ ജേതാക്കളായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇന്ത്യയുടെ ക്വാർട്ടർ സാദ്ധ്യതകൾ
ആറ് ടീമുകളുള്ള രണ്ട് പൂളിൽ നിന്നും നാല് ടീമുകൾ വീതമാണ് ക്വാർട്ടറിൽ എത്തുക.
നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
അർജന്റീനയ്ക്കും ജപ്പാനുമെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങൾ. രണ്ട് ടീമും ഇന്ത്യയെക്കാൾ റാങ്കിംഗിൽ പിന്നിലാണ്. അതിനാൽ തന്നെ നല്ല പ്രതീക്ഷയിലാണ് ഇന്ത്യ.
അർജന്റീനയ്ക്കെതിരെ ജയിച്ചാൽ ഇന്ത്യയ്ക്ക് ക്വാർട്ടർ ഉറപ്പിക്കാം. നിലവിലെ ചാമ്പ്യൻമാരാണെങ്കിലും സമീപകാല
ത്ത് അത്ര ഫോമിലല്ല അർജന്റീന.
ഗോൾ കീപ്പർമാർ എപ്പോഴും സമ്മർദ്ദത്തിലായിരിക്കും. മതിയായ പരിചയ സമ്പത്തുണ്ടെങ്കിൽ ഏത് സമ്മർദ്ദവും മറികടക്കാനും ടീമിനെ നിയന്ത്രിക്കാനുമാകും. ആസ്ട്രേലിയക്കെതിരായ വലിയ തോൽവിയുടെ ആഘാതം മറികടക്കാൻ എന്നെ സഹായിച്ചതും പരിചയ സമ്പത്താണ്. ആസ്ട്രേലിയക്കെതിരെ നമ്മുടെ പ്രതിരോധം വളരെ മോശം ആയിരുന്നു.എന്നാൽ സ്‌പെയിനെതിരെ അതിമനോഹരമായ തിരിച്ചുവരവ് നടത്താൻ പ്രതിരോധ നിരയ്ക്കായി. ക്ലീൻഷീറ്ര് നേടാനായതും പ്ലസ് പോയിന്റാണ്.
പി.ആർ. ശ്രീജേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |