ടോക്യോ: ഒളിമ്പിക്സിന് ദീപം തെളിയിച്ച ജാപ്പനീസ് വനിതാ ടെന്നീസ് താരം നവോമി ഒസാക്കയ്ക്ക് സിംഗിൾസ് മൂന്നാം റൗണ്ടിൽ അപ്രതീക്ഷിത തോൽവി. നിലവിലെ ലോക രണ്ടാംറാങ്കുകാരിയായ നവോമിയെ മൂന്നാം റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ സീഡ് ചെയ്യപ്പെടാത്ത താരം മാർകേറ്റ വോൺഡ്രുസോവയാണ് അട്ടിമറിച്ചത്.
സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിൽ സ്വർണം സ്വപ്നം കണ്ടിറങ്ങിയ നവോമിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് വോൺഡ്രുസോവ കീഴടക്കിയത്. സ്‌കോർ: 6-1, 6-4.ആദ്യ സെറ്റിൽ തുടക്കത്തിലേ സർവുകൾ ബ്രേക്ക് ചെയ്യപ്പെട്ട നവോമിക്ക് ഒന്നു പൊരുതാൻ പോലും സാധിച്ചില്ല. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് അത് നിലനിറുത്താൻ ജാപ്പനീസ് താരത്തിന് കഴിഞ്ഞില്ല. ഇതോടെ നാലുതവണ ഗ്രാൻസ്ലാം കിരീടം നേടിയ നവോമിക്ക് സ്വന്തം നാട്ടിൽ നാണംകെടേണ്ടിവന്നു.
ടോക്യോയിലെ വനിതാ ടെന്നിസ് കോർട്ടിൽ തുടരുന്ന അട്ടിമറികളുടെ ഭാഗമായിരിക്കുകയാണ് നവോമിയും. നേരത്തേ ലോക ഒന്നാം റാങ്കുകാരി ആഷ്ലി ബാർട്ടി ആദ്യ റൗണ്ടിൽ തോറ്റുപുറത്തായിരുന്നു.സ്‌പെയ്‌നിന്റെ സാറാ ടോർമോയാണ് ബാർട്ടിയുടെ പാർട്ടി മുടക്കിയത്.
2019ലെ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തിയ താരമാണ് മാർകേറ്റ വോൺഡ്രുസോവ. അന്ന് ആഷ്ലി ബാർട്ടിയോടാണ് തോറ്റത്.
ലോക റാങ്കിംഗിൽ 42-ാം സ്ഥാനത്താണ് വോൺഡ്രുസോവ.
അടുത്ത റൗണ്ടിൽ സ്‌പെയിനിന്റെ പൗല ബഡോസയോ അർജന്റീനയുടെ നാദിയ പൊഡോറോസ്‌കയോ ആയിരിക്കും വോൺഡ്രുസോവയുടെ എതിരാളി.
നട്ടെല്ലുള്ള നവോമി
ഒളിമ്പിക് ദീപം കൊളുത്തുന്ന ആദ്യ ടെന്നിസ് കളിക്കാരി എന്ന നിലയിൽ ചരിത്രം കുറിച്ച നവോമി ഒസാക്ക കളിക്കളത്തിലും പുറത്തുമുള്ള തന്റെ നിലപാടുകളുടെ പേരിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടപ്പോൾ കളിക്കളത്തിൽ ആദ്യം പ്രതിഷേധിച്ചവരിലൊരാളാണ് നവോമി. മാദ്ധ്യമപ്രവർത്തകരുടെ ക്രൂരമായ ചോദ്യം ചെയ്യലിന് ഇരുന്നുകൊടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച് ഫ്രഞ്ച് ഓപ്പണിലെ മത്സര ശേഷമുള്ള പത്രസമ്മേളനം ബഹിഷ്കരിച്ചിരുന്നു.ഇതിനെതിരെ നടപടിയെടുക്കുമെന്ന് സംഘാടകർ ഭീഷണിപ്പെടുത്തിയപ്പോൾ ഫ്രഞ്ച് ഓപ്പണിൽ നിന്നുതന്നെ പിന്മാറാൻ ധൈര്യം കാട്ടി.വിംബിൾഡണിൽ നിന്നും വിട്ടുനിന്ന ഈ 23കാരി മേയ് മാസത്തിന് ശേഷം ഒളിമ്പിക്സിനായാണ് കോർട്ടിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |