പുരുഷ ടേബിൾ ടെന്നിസിൽ അചാന്ത ശരത് കമലും മൂന്നാം റൗണ്ടിൽ പുറത്ത്
ടോക്യോ: ടേബിൾ ടെന്നീസിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പുരുഷ സിംഗിൾസിൽ വെറ്റ്റൻ താരം അചാന്ത ശരത് കമൽ ഇന്നലെ സിംഗിൾസിൽ മൂന്നാം റൗണ്ടിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനും ലോക മൂന്നാം റാങ്കുകാരനുമായ ചൈനയുടെ മാ ലോംഗിനോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരേ നാലു സെറ്റുകൾക്കാണ് മാ ലോംഗിന്റെ വിജയം. കഴിഞ്ഞ ദിവസം ഇന്ത്യൻ വനിതാ താരങ്ങളായ മണിക ബത്ര മൂന്നാം റൗണ്ടിലും സുതിർത്ഥ മുഖർജി രണ്ടാം റൗണ്ടിലും തോറ്റുപുറത്തായിരുന്നു.
ടേബിൾ ടെന്നിസിലെ ഇതിഹാസമായ മാ ലോംഗിനെതിരേ വിജയിക്കുക അതിമോഹമാണെന്ന് അറിയാമായിരുന്നെങ്കിലും ഭയലേശമില്ലാത്ത പ്രകടനമാണ് 39കാരനായ ശരത് കമൽ പുറത്തെടുത്തത്. 11-7, 8-11, 13-11, 11-4, 11-4 എന്ന സ്കോറിനായിരുന്നു ശരത് കമലിന്റെ കീഴടങ്ങൽ. റാങ്കിംഗിൽ തന്നേക്കാൾ ഏറെ മുകളിലുള്ള താരത്തിനെതിരെ രണ്ടാം ഗെയിം നേടാനും ഇന്ത്യൻ താരത്തിന് കഴിഞ്ഞു. മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പം പൊരുതിനിന്നെങ്കിലും വലിയവേദികളിലെ പരിചയസമ്പത്ത് മാ ലോംഗിന് തുണയായി. 46 മിനിട്ടാണ് മത്സരം നീണ്ടത്.
ഇന്ത്യയ്ക്ക് ടേബിൾ പ്രോഫിറ്റ്
ടേബിൾ ടെന്നിസിൽ ഒളിമ്പിക് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. മണിക ബത്രയും അചാന്ത ശരത് കമലും മൂന്നാം റൗണ്ട് വരെയെത്തിയത് വലിയ നേട്ടമാണ്. തങ്ങളെക്കാൾ മികച്ച റാങ്കുള്ളവരോടാണ് ഇവർ തോറ്റത്. തുടക്കക്കാരിയായ സുതിർത്ഥ മുഖർജി ആദ്യ റൗണ്ടിൽ വിജയിച്ചതും വലിയ നേട്ടമാണ്.
നാല് ഒളിമ്പിക്സുകളിൽ മത്സരിച്ച ശരത് കമലിന്റെ അവസാന ഒളിമ്പിക്സ് ആയിരിക്കുമിത്. റിയോ ഒളിമ്പിക്സിൽ മത്സരിച്ച 26കാരിയായ മണികയ്ക്കും 25കാരിയായ സുതിർത്ഥയ്ക്കും ഇനിയും അവസരങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |