ഇംഫാൽ: ടോക്യോയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി വനിതകളുടെ വെയ്റ്റ് ലിഫ്ടിംഗിൽ വെള്ളിമെഡൽ നേടിയ മീരാഭായ് ചാനുവിന് ജന്മനാട്ടിൽ രാജകീയ വരവേൽപ്പ്. അച്ഛനേയും അമ്മയേയും കണ്ടപ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞില്ല ചാനുവിന്. ഇരുവരേയും കെട്ടിപ്പിടിച്ച് കരഞ്ഞാണ് ചാനു സന്തോഷം പങ്കുവച്ചത്. ടോക്യോയിൽ നിന്ന് തിങ്കളാഴ്ച ന്യൂഡൽഹിയിലെത്തിയ ചാനുവിന് അവിടെയും വലിയ സ്വീകരണമാണ് ലഭിച്ചത്.
ഇന്നലെ ഇംഫാലിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ ചാനുവിനെ സ്വീകരിക്കാനായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. വിമാനത്താവളത്തിന് പുറത്ത് വൻജനാവലി ചാനുവിനെ വരവേൽക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് മണിപ്പൂർ സർക്കാർ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ചാനു ഇംഫാലിൽ നിന്ന് ഇരുപത് കിലോമീറ്രർ അകലെയുള്ള നോങ്പോങ് കാക്ചിങ്ങിലുള്ള വീട്ടിലെത്തിയത്. തുറന്ന വാഹനത്തിൽ ആദരങ്ങൾ ഏറ്രുവാങ്ങിയായിരുന്നു യാത്ര.
2016ലെ റിയോ ഒളിമ്പിക്സിലെ വൻ തിരിച്ചടിക്ക് ശേഷം തകർന്നുപോയ ചാനു ടോക്യോയിൽ മെഡൽ നേടിയേ അടങ്ങൂവെന്ന വാശിയിലായിരുന്നു. അതിനാൽ തന്നെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വളരെക്കുറച്ച് തവണയേ വീട്ടിലേക്ക് വരാനായിട്ടുള്ളൂ. അഞ്ച് വർഷത്തിനെടെ അഞ്ച് ദിവസമാണ് ചാനു വീട്ടിൽ താമസിച്ചത്. ചാനുവിന് രണ്ടു കോടിരൂപ പാരിതോഷികമായി കഴിഞ്ഞ ദിവസം റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒപ്പം സ്ഥാനക്കയറ്റവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂർ സർക്കാർ ഒരു കോടി രൂപ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |