ഷൂട്ടിംഗിൽ ഇന്നലെയും നിരാശ, ഫൈനൽ യോഗ്യത പോലും നേടാതെ സൗരഭ് ചൗധരി - മനുഭാകർ സഖ്യം
ടോക്യോ: ഷൂട്ടിംഗിൽ നിരാശ തുടരുന്നു. മെഡൽ പ്രതീക്ഷയായിരുന്ന മിക്സഡ് ഡബിൾസ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങളുടെ ഉന്നം പിഴച്ചു. 10 മീറ്രർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സൗരഭ് ചൗധരി - മനുഭാകർ സഖ്യത്തിന് ഫൈനലിലേക്ക് യോഗ്യത നേടാൻ പോലും കഴിഞ്ഞില്ല. കഴിഞ്ഞ ലോകകപ്പുകളിൽ ഈ ഇനത്തിൽ ചാമ്പ്യൻമാരായ സൗരഭും മനുവും പക്ഷേ ടോക്യോയിൽ കവാത്തു മറക്കുകയായിരുന്നു.
യോഗ്യതാ റൗണ്ടിലെ ആദ്യ സ്റ്രേജിൽ ഒന്നാം സ്ഥാനക്കാരായാണ് സൗരഭ് - മനു സഖ്യം രണ്ടാം സ്റ്റേജിലേക്ക് എത്തിയത്. തകർപ്പൻ ഫോമിലായിരുന്ന സൗരഭ് 98, 100, 98 എന്നിങ്ങനെ പോയിന്റുകൾ നേടിയപ്പോൾ മനു 97, 94, 95 എന്നിങ്ങനെ പോയിന്റുകൾ സ്വന്തമാക്കി സൗരഭിന് മികച്ച പിന്തുണ നൽകി. എന്നാൽ രണ്ടാം സ്റ്റേജിൽ കാര്യങ്ങൾ മാറിമറിഞ്ഞു. സൗരഭ് പ്രതീക്ഷ നൽകിയെങ്കിലും മനു നിറം മങ്ങി. സൗരഭ് 96,98 എന്നിങ്ങനെ 194 പോയിന്റുകൾ നേടിയപ്പോൾ മനു 92,94 എന്നിങ്ങനെ 186 പോയിന്റേ നേടിയുള്ളൂ. ഇതോടെ ഇന്ത്യൻ സഖ്യം ഏഴാം സ്ഥാനത്തായിപ്പോയി.
19 വയസുകാരായ ഇരുവരും ഈ ഇനത്തിൽ ലോകറാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരാണ്. ഈ ഇനത്തിൽ വ്യക്തിഗത ഇനത്തിൽ സൗരഭ് ഫൈനലിലെത്തിയിരുന്നു. മനു സിംഗിൾസിൽ മെച്ചപ്പെട്ട പ്രകടനം നടത്തിവരവെ തോക്ക് തകരാറിലായതിനെ തുടർന്ന് പ്രതിസന്ധിയിലാവുകയും ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയുമായിരുന്നു. ഈ ഇനത്തിൽ മറ്രൊരു ഇന്ത്യൻ ജോഡിയായിരുന്ന യശ്വസിനി ദേസ്വാൾ- അഭിഷേക് വർമ്മ സഖ്യം യോഗ്യ റൗണ്ടിലെ ആദ്യ സ്‌റ്റേജിൽ തന്നെ പുറത്തായിരുന്നു. 17-ാം സ്ഥാനത്തായിരുന്നു അവർ.
മെഡൽ പ്രതീക്ഷിച്ചിരുന്ന മറ്രൊരു ഇനമായ10 മീറ്രർ എയർ റൈഫിൾ മിക്സഡ് ടീമിലും ഇന്ത്യ പിന്നാക്കം പോയി. ഇന്ത്യയുടെ ഇളവേണിൽ വളരിവാൻ -ദിവ്യാംശ് പൻവാർ സഖ്യവും അഞ്ജും മൗദ്ഗിൽ -ദീപക് കുമാർ സഖ്യവും യോഗ്യതാ റൗണ്ടിൽ പുറത്തായി. 633.2 പോയിന്റ് നേടിയ ഇളവേണിൽ -ദിവ്യാംശ് സഖ്യം 12-ാം സ്ഥാനത്തും 623.8 പോയിന്റ് നേടിയ അഞ്ജും -ദീപക് സഖ്യം 18-ാം സ്ഥാനത്തുമാണ് യോഗ്യതാ റണ്ടിൽ ഫിനിഷ് ചെയതത്.
അഴിച്ചു പണിക്ക് അസോസിയേഷൻ
അതേസമയം ടോക്യോയിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്ന് പരിശീലക സംഘത്തിൽ അഴിച്ചു പണിനടത്തുമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് റണീന്ദർ സിംഗ് പറഞ്ഞു. ഇന്നലത്തെ മിക്സഡ് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തിയതിന് പിന്നാലെയായിരുന്നു റണീന്ദറിന്റെ പ്രതികരണം. എന്നാൽ ഈ പ്രതികരണം അനൗസരത്തിലായിപ്പോയെന്നും അഭിപ്രായം ഉയരുന്നുണ്ട്. ദേശീയ കോച്ചായ മുൻ താരം ജസ്‌പാൽ റാണയും മനു ഭാകറും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. അതിനാൽ അവസാന നിമിഷം റോണക് പണ്ഡിറ്രിനെ മനുവിന്റെ കോച്ചായി എൻ.ആർ.എ.ഐ നിയമിക്കുകയായിരുന്നു. ജസ്‌പാലുമായുള്ള പ്രശ്നങ്ങൾ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മനുവിന്റെ മോശം പ്രകടനത്തിന് പിന്നിൽ ഉണ്ടാകാമെന്നും റണീന്ദർ പറഞ്ഞിരുന്നു.
ലോക ചാമ്പ്യൻമാരും ഉയർന്ന റാങ്കുള്ളവരുമായ 15 അംഗ ടീമാണ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി ഇത്തവണ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.
ലോകചാമ്പ്യൻഷിപ്പുകളിലെ പ്രകടം ഒളിമ്പിക്സിൽ പുറത്തെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ആകുന്നില്ല.
ഇതുവരെ നടന്ന മത്സരങ്ങളിൽ ഫൈനലിലെത്തിയത് ഒരാൾ മാത്രം. സൗരഭ് ചൗധരി(10 മീ. എയർ പിസ്റ്റൾ)
ഇനി അവശേഷിക്കുന്നത് മൂന്ന് ഇനങ്ങൾ
നാളെ: വനിതകളുടെ 25 മീറ്രർ പിസ്റ്രൾ (മനു ഭാകർ, രാഹി സർണോബത്ത്)
ജൂലായ് 31: വനിതകളുടെ 50 മീറ്രർ റൈഫിൾ 3 പൊസിഷൻ (അഞ്ജും, തേജസ്വിനി)
ആഗസ്‌റ്ര് 2 : പുരുഷൻമാരുടെ 50 മീറ്രർ റൈഫിൾ 3 പൊസിഷൻ (സഞ്ജീവ്, ഐശ്വരി പ്രതാപ് സിംഗ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |