തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 20 യു.ജി പ്രോഗ്രാമുകളും 9 പി.ജി പ്രോഗ്രാമുകളുമാണ് തുടങ്ങാൻ തയ്യാറെടുക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. ഓരോ പ്രോഗ്രാമിനും വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എല്ലാപ്രോഗ്രാമുകളുടെയും പഠനവസ്തുക്കൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ് തലങ്ങളിൽ കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായിവരുന്നു. നിലവിലെ കാമ്പസിന് പുറമേ പടിഞ്ഞാറേ കൊല്ലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന ഭാഗവും വിട്ടുനൽകിയിട്ടുണ്ട്. അദ്ധ്യാപക - അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടികളും അവസാനഘട്ടത്തിലാണ്. നാല് റീജിയണൽ കേന്ദ്രങ്ങൾ അപേക്ഷകരുടെ എണ്ണവും ഭൗതിക സൗകര്യങ്ങളും പരിഗണിച്ച് തീരുമാനിക്കും.
പുതിയ സർക്കാർ കോളേജുകൾ ആരംഭിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് യൂണി.കളിൽ വിദൂര, പ്രൈവറ്റ് കോഴ്സുകൾ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി അംഗീകാരത്തിന് കാലതാമസം നേരിടുന്നതിനാൽ, അത്തരം കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി മറ്റു യൂണിവേഴ്സിറ്റികളിൽ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് കോഴ്സുകളും നടത്താൻ അനുവാദം നൽകി ഉത്തരവിറക്കിയതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഒക്ടോബർ മുതൽ ഈ കോഴ്സുകളിലേക്ക് പ്രവേശനം നൽകാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |