തിരുവനന്തപുരം: കെട്ടിട നിർമ്മാണ സാധനങ്ങൾ വാങ്ങിയ പണം കൊടുക്കാൻ താമസിച്ചതിന്റെ പേരിൽ വിഴിഞ്ഞത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി മർദ്ദിക്കുകയും വീട്ടുവളപ്പിൽ പൂട്ടിയിടുകയും ചെയ്ത പ്രതിയെ പിടികൂടി. വിഴിഞ്ഞം ഉച്ചക്കട മേക്കിൻകര നെല്ലിപ്പറമ്പ് വീട്ടിൽ രാജേന്ദ്രനെയാണ് (62) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവങ്ങളുടെ തുടക്കം.
തിരുമല സ്വദേശി ആസ്റ്റിൻ രാജിനെ പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തുകയും തന്റെ പക്കൽ നിന്ന് കെട്ടിട നിർമ്മാണ സാധനങ്ങൾ വാങ്ങിയ പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ആസ്റ്റിൻ രാജ് വന്ന സ്‌കൂട്ടർ ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങി ചങ്ങല കൊണ്ട് പൂട്ടുകയും, യുവാവിനെ പ്രതിയുടെ വീട്ടുവളപ്പിനുള്ളിൽ തടഞ്ഞു വച്ച് ഗേറ്റ് പൂട്ടിയിട്ടു.
തുടർന്ന് രാജേന്ദ്രൻ ഭീഷണിപ്പെടുത്തി ആസ്റ്റിനിൽ നിന്ന് ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ആറ്
മണിക്കൂറോളം ആസ്റ്റിനെ രാജേന്ദ്രൻ പൂട്ടിയിട്ടു. തുടർന്ന് യുവാവ് അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തിയാണ് മോചിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സി.പി.ഒമാരായ അജികുമാർ, കൃഷ്ണകുമാർ, ഷൈൻരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |