തൃശൂർ : നിർമ്മാണ പ്രതിസന്ധികളും വിവാദങ്ങളും കടന്ന് കുതിരാൻ ടണൽ വാഹനഗതാഗതത്തിന് തയ്യാറെടുക്കുന്നു. ഗതാഗത സൗകര്യമൊരുക്കാനുള്ള അവസാനവട്ട മിനുക്കു പണികളാണ് നടക്കുന്നതെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. നിർമ്മാണ പ്രവൃത്തി വിലയിരുത്താനായി മന്ത്രിമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ടണൽ നിർമ്മാണത്തിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. ആഗസ്റ്റിൽ തന്നെ തുറക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കളക്ടർ ഹരിത വി. കുമാർ, സ്‌പെഷ്യൽ ഓഫീസർ ഇൻ ചാർജ് ഷാനവാസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി പ്രതിനിധികൾ, നിർമ്മാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മിനുക്കു പണികൾ ദ്രുതഗതിയിൽ
മുന്നൂറോളം തൊഴിലാളികൾ രാപ്പകൽ വ്യത്യാസമില്ലാതെയാണ് ടണൽ നിർമ്മാണത്തിന്റെ അവസാനവട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പാലക്കാട് ഭാഗത്തെ ടാറിംഗ് ഇന്നലെ രാത്രിയോടെ പൂർത്തിയായി. ടണലിന്റെ മുൻ വശത്ത് നിന്ന് ദേശീയ പാതയിലേക്കുള്ള അപ്രോച്ച് റോഡ് നാനൂറ് മീറ്ററാണ്. കൈവരികൾ പെയിന്റ് ചെയ്യുന്ന പ്രവർത്തനം നടന്നു വരികയാണ്. ടണലിന്റെ രണ്ട് മുഖങ്ങളിലും കവാടം നിർമ്മിക്കുന്ന പ്രവർത്തനം ആരംഭിച്ചു. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലം സുരക്ഷിതമാക്കുന്ന പ്രവർത്തനം പൂർത്തിയായിക്കഴിഞ്ഞു. റോഡിലേക്ക് വീഴാൻ സാദ്ധ്യതയുണ്ടായിരുന്ന മരങ്ങളെല്ലാം വനം വകുപ്പിന്റെ അനുമതിയോടെ മുറിച്ചു മാറ്റി. ഒഴുകി വരുന്ന വെള്ളം ഒരു തരത്തിലും ടണലിനുള്ളിലേക്ക് വരാത്ത വിധത്തിൽ ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കിയിട്ടുണ്ട്. പത്തോളം കാമറകളും സ്ഥാപിച്ചു. ടണലിനുള്ളിൽ അപകടം നടന്നാൽ ഉടനെ അലർട്ട് നൽകുന്ന സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു. ടണലിൽ പ്രകാശം ചൊരിയുന്നതിന് 1200 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ പരിശോധനകളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ടണൽ കഴുകി വൃത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറാക്കും.
ഇനി പിന്നിടേണ്ടത് നാല് ഘട്ടങ്ങൾ
1. ട്രയൽ റൺ
2. ശേഷം ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ്
3. മുഖ്യമന്ത്രിയുമായും തൃശൂർ, പാലക്കാട് ജില്ലകളിലെ മറ്റ് മന്ത്രിമാരുമായും ചർച്ച
4. ആഗസ്റ്റ് ഒന്നിന് തുറക്കാനുള്ള ശ്രമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |