ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ ടോക്യോ യാത്ര മുടങ്ങി. യൂറോപ്യൻ യൂണിയൻ വിസ പ്രകാരം അനുവദിച്ചിട്ടുള്ളതിൽ നിന്നും ഒരു ദിവസം കൂടുതൽ താമസിച്ചതിനാലാണ് വിനേഷിന്റെ യാത്ര അധികൃതർ തടഞ്ഞത്. പരിശീലകൻ വോളർ അകോസിനോടൊപ്പം മൂന്ന് മാസത്തോളം ഹംഗറിയിൽ പരിശീലനത്തിലായിരുന്ന വിനേഷ് ഇന്നലെ ടോക്യോയിലേക്ക് തിരിക്കുന്നതിന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു വിസാ കാലാവധി തീർന്നത് അറിയുന്നത്.
53 കിലോ വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കിയ വിനേഷ്. കണക്കുകൂട്ടലിൽ വന്ന ചെറിയൊരു പിഴവു കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഹംഗറിയിലെ ഇന്ത്യൻ കോൺസുലേറ്റ് വിമാനത്താവളത്തിലെത്തി പ്രശ്നങ്ങൾ പരിഹരിച്ചെന്നും വിനേഷ് നാളെ തന്നെ ടോക്യോയിൽ എത്തുമെന്നും ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ നഷ്ടപ്പെട്ട മെഡൽ തിരിച്ചുപിടിക്കാനുള്ള അവസരമാണ് വിനേഷിനെ ടോക്യോയിൽ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ പരിക്കിനെ തുടർന്ന് ക്വാർട്ടർ ഫൈനൽ പോരാട്ടം പൂർത്തിയാക്കാനാകാതെ വിനേഷ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |