ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 40,000 കടന്നു. 43,654 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച 30,000ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്‌ത ശേഷം വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യയിലും വർദ്ധനവുണ്ട്. 640 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിൽ പകുതിയോളം കേരളത്തിൽ നിന്നാണ് 22,129 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്.
41,678 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3.06 കോടിയായി. ഏഴ് സംസ്ഥാനങ്ങളിലായി 22 ജില്ലകളിൽ രോഗം വർദ്ധിച്ചു വരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഇതിൽ ഏഴെണ്ണം കേരളത്തിലാണെന്നത് സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വ്യക്തമാക്കുന്നു. പത്തോളം ജില്ലകളിൽ ടിപിആർ 10ന് മുകളിലാണ്.
രാജ്യത്ത് 100ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 62 ജില്ലകളുണ്ട്. ഇവിടങ്ങളിൽ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. രാജ്യത്തെ കൊവിഡ് മുക്തിനിരക്ക് നേരിയ തോതിൽ ഉയർന്ന് 97.40 ആയി.ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 4,22,022 പേരാണ്. ആകെ 44.61 കോടി ഡോസ് വാക്‌സിനുകൾ വിതരണം ചെയ്‌തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |