മുംബയ് : കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് മാതൃകയാണ് മുംബയിലെ വീർ സവർക്കർ ആശുപത്രിയിലെ 26 കാരിയായ ഡോ ശ്രുഷ്തി ഹലാരി. മൂന്ന് തവണയാണ് ഈ ഡോക്ടറെ കൊവിഡ് പിടികൂടിയത്, അതിൽ രണ്ട് തവണ കൊവിഡ് ബാധിച്ചത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷമാണെന്നത് പ്രത്യേകം ഓർക്കണം. ഓരോ തവണയും തന്റെ ഇച്ഛാശ്ക്തിയാൽ കൊവിഡിനെ പരാജയപ്പെടുത്തി ഡോക്ടർ വീണ്ടും കൊവിഡ് ഡ്യൂട്ടിക്കെത്തുകയായിരുന്നു. കഴിഞ്ഞ പതിമൂന്ന് മാസത്തിനിടെയാണ് മൂന്ന് പ്രാവശ്യം ശ്രുഷ്തി ഹലാരി കൊവിഡ് ബാധിതയായത്.
രാജ്യത്ത് കൊവിഡ് ഒന്നാം തരംഗം വ്യാപിച്ച സമയത്താണ് ഡോക്ടർ ആദ്യം കൊവിഡ് ബാധിതയായത്. 2020 ജൂണിലായിരുന്നു അത്. എന്നാൽ കാര്യമായ രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ വർഷം മാർച്ചിലാണ് ശ്രുഷ്തി ഹലാരിക്ക് കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചത് ഏപ്രിലോടെ രണ്ടാം ഡോസും സ്വീകരിച്ചു. എന്നാൽ മേയ് മാസത്തോടെയാണ് രണ്ടാമതും കൊവിഡ് ഡോക്ടറെ ആക്രമിച്ചത്. കാര്യമായ ലക്ഷണങ്ങളൊന്നും കൂടാതെ രണ്ടാമതും ഒഴിഞ്ഞു പോയ കൊവിഡ് രണ്ട് മാസത്തിന് ശേഷം ജൂലായിലാണ് മടങ്ങി വന്നത്. മൂന്നാം തവണ ശ്രുഷ്തി ഹലാരിക്കൊപ്പം കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.
മാതാപിതാക്കൾക്കും സഹോദരനുമാണ് കൊവിഡ് പോസിറ്റീവായത്. ഇപ്പോൾ നാലു പേരും ആശുപത്രിയിൽ ചികിത്സയിലാണ്. വാക്സിൻ എടുത്താലും രോഗം വീണ്ടും വരാൻ സാദ്ധ്യതയുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. എന്നാൽ രോഗത്തിന്റെ തീവ്രത വളരെ കുറവായിരിക്കുമെന്നും ഇത് ആശുപത്രിയിൽ ചികിത്സ തേടുന്നത് ഒഴിവാക്കാൻ സഹായിക്കും എന്നുമാണ് ആരോഗ്യ വിദഗ്ദ്ധരുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |