കൊച്ചി: മോഷണം, ഭവനഭേദനം തുടങ്ങി വിവിധ കേസുകളിൽ 18 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന വൃദ്ധനെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 14 കേസുകളിലായി 35 വർഷത്തെ തടവുശിക്ഷ കോടതികൾ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിൽ കഴിയുന്ന ആലുവ കടുങ്ങല്ലൂർ സ്വദേശി ശിവാനന്ദനെ (61) മോചിപ്പിക്കാനാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്.
ഇയാൾക്ക് പെരുമ്പാവൂർ, പറവൂർ, ആലുവ, എറണാകുളം, തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതികളാണ് തടവുശിക്ഷ വിധിച്ചത്. ആറു മാസം മുതൽ അഞ്ചു വർഷം വരെയുള്ള തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതികൾ വ്യക്തമാക്കാത്ത സാഹചര്യത്തിൽ 35 വർഷത്തെ തടവുശിക്ഷയാണ് അനുഭവിക്കേണ്ടിയിരുന്നത്. 43,500 രൂപ പിഴയും ഒടുക്കണം.
2003ൽ അറസ്റ്റിലായ ശിവാനന്ദൻ അന്നുമുതൽ ജയിലിൽ തന്നെയാണ്. ഏറ്റവും ഒടുവിൽ 2010ൽ തൃശൂരിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 18 വർഷം തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ശിക്ഷയിൽ ഇളവു നൽകി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവാനന്ദൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വ്യത്യസ്ത കേസുകളിൽ ദീർഘനാളായി ജയിലിലുള്ളവർക്ക് ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ അവസരം നൽകണമെന്ന സുപ്രീംകോടതിയുടേതുൾപ്പെടെ വിധികളും ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിക്ക് ലഭിച്ച ഉയർന്ന ശിക്ഷ പറവൂർ ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി വിധിച്ച അഞ്ചു വർഷത്തെ തടവാണെന്നും അറുപതു പിന്നിട്ട ഹർജിക്കാരൻ ഇതിനകം 18 വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |