കൊവിഡ് കാലത്ത് ജനങ്ങൾക്ക് പെറ്റി അടിക്കുന്ന പൊലീസ് കോടികളാണ് ഖജനാവിലേക്ക് മുതൽക്കൂട്ടുന്നത്. എന്നാൽ സാമൂഹ്യ അകലം പാലിക്കാൻ സൗകര്യമില്ലാത്ത സ്വകാര്യ ബാങ്കിന് മുന്നിൽ കൂട്ടംകൂടി നിന്നുവെന്ന പേരിൽ ചടയമംഗലം സ്വദേശി ഗൗരിനന്ദ എന്ന പതിനെട്ടുകാരിക്ക് ജാമ്യമില്ലാത്ത വകുപ്പു കൂടി ചേർത്ത് പെറ്റി അടിച്ചത് കുറച്ച് കടന്ന കൈയായിപ്പോയി. അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ പോയശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. അവിടെ കൂടിനിന്നവർക്ക് പൊലീസ് മഞ്ഞപേപ്പറിൽ പെറ്റിഅടിച്ച് കൊടുക്കുന്നത് കണ്ട് കാര്യംതിരക്കിയ ഗൗരിനന്ദയ്ക്കും പൊലീസ് പെറ്റി അടിച്ചു. ഇതിനെതിരെ പെൺകുട്ടി ശബ്ദമുയർത്തി. എല്ലാവരെയും നിയമം പഠിപ്പിക്കുന്ന പൊലീസിനോട് ആരെങ്കിലും നിയമം പറഞ്ഞാൽ അവർക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല. മാത്രമല്ല വഴിയെ നടന്നുപോകുന്ന ഒരാൾക്കെതിരെ എന്തെങ്കിലും കാരണം പറഞ്ഞ് കേസെടുക്കാൻ പൊലീസിന്റെ ആവനാഴിയിൽ വകുപ്പുകൾക്ക് കുറവുമില്ല. ഇവർ പെറ്റിചുമത്തിയിട്ടുള്ളതിൽ 99 ശതമാനവും യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരാണുതാനും. കൊവിഡിന്റെ ദുരിതവും പെറ്റിയും ചുമക്കാൻ അവർ വിധിക്കപ്പെട്ടിരിക്കുന്നു എന്നല്ലാതെ എന്തു പറയാൻ. അതേസമയം മാസ്ക് വയ്‌ക്കാത്തതിനും ലോക് ഡൗൺ ലംഘനങ്ങൾ നടത്തുന്നതിനുമെതിരെ അവർക്ക് നിയമപ്രകാരം നടപടിയെടുക്കാം. അതിനെ ആരും എതിർക്കില്ല.
ഗൗരിനന്ദയുടെ കാര്യത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് അനീതിയാണ്. ഗൗരിനന്ദ യുവജന കമ്മിഷന് പരാതി നൽകിയിരിക്കുകയാണ്. മാപ്പ് പറഞ്ഞ് പ്രശ്നം തീർക്കാൻ പ്ളസ് ടു ഫലം കാത്തിരിക്കുന്ന ആ കുട്ടി തയ്യാറായിട്ടില്ല. ഇതുപോലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോഴാണ് പരിധി കഴിഞ്ഞ പൊലീസ് രാജിന്റെ വിവരങ്ങൾ പലപ്പോഴും പുറത്തുവരിക. പക്ഷേ എത്രപേർ പ്രതിഷേധിക്കാൻ തയ്യാറാകും. എന്നാൽ ഇത്തരം പ്രതിഷേധ ശബ്ദങ്ങൾക്ക് നിഷ്‌പക്ഷരായ ജനങ്ങൾ പിന്തുണ നൽകുക തന്നെ വേണം. അതിലൂടെ മാത്രമേ പൊലീസിന്റെ താഴേത്തട്ടിൽ നടക്കുന്ന വിവരങ്ങൾ മേലധികാരികൾ പോലും നേരാംവണ്ണം മനസിലാക്കൂ.
തൊട്ടതിനും പിടിച്ചതിനും പെറ്റി അടിക്കാൻ ഉത്സാഹം കാട്ടുന്ന പൊലീസിന്റെ മറ്റൊരു മുഖം കാണിച്ച് തരുന്ന പരാമർശമാണ് മരംമുറി കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നുമുണ്ടായത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 701 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് അവകാശപ്പെടുന്ന സർക്കാർ ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തതെന്താണെന്നാണ് ഹൈക്കോടതി ആരാഞ്ഞത്. ഇത് പ്രതികളുമായുള്ള ഒത്തുകളിയാണെന്ന് പറയേണ്ടിവരുമെന്നും ഹൈക്കോടതി വിമർശിച്ചു. കൊവിഡ് സാഹചര്യം പ്രതികളെ പിടിക്കാൻ തടസമായെന്ന വിചിത്രമായ ന്യായവും സർക്കാർ കോടതിയിൽ പറഞ്ഞു. ചെറിയ കുറ്റങ്ങൾക്ക് ചാടിവീണ് നിയമം നടപ്പാക്കുന്ന പൊലീസ് രാഷ്ട്രീയ സ്വാധീനമുള്ള വലിയ കേസുകളിൽ തല അകത്തേക്ക് വലിച്ച് സമാധിയിൽ ഇരിക്കുമെന്നത് അടുത്ത കാലത്തെ പല കേസുകളിലും നമ്മൾ കണ്ടതാണ്. അയ്യപ്പപ്പണിക്കർ എഴുതിയതുപോലെ വെറുമൊരു മോഷ്ടാവിനെ കള്ളനായി ചിത്രീകരിക്കാനാണ് പൊലീസ് വൈഭവം പ്രകടിപ്പിക്കുന്നത്. അതേസമയം കോടികളുടെ അഴിമതി നടത്തുന്നവരെ തൊടാൻ അറച്ച് നിൽക്കുകയും ചെയ്യുന്നു. ഇതിൽ മാറ്റം വരുത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. ഇല്ലെങ്കിൽ ആത്യന്തികമായി സർക്കാരിന്റെ പ്രതിഛായയ്ക്കാവും മങ്ങലേൽക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |