ന്യൂഡൽഹി: ഇന്ത്യൻ കോടീശ്വരനും ബിസിനസുകാരനുമായ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ
ഇന്ത്യ ആസ്ഥാനമാക്കി പുതിയ വിമാനകമ്പനി തുടങ്ങുന്നു. ബഡ്‌ജറ്റ് എയർലൈൻ തുടങ്ങാനാണ് പദ്ധതി.
ആകാശ എയർലൈൻസ് എന്നു പേരിട്ടിരിക്കുന്ന വിമാനകമ്പനി വഴി 180 ഓളം യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിമാനങ്ങളുടെ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ 70ഓളം വിമാനങ്ങൾ ഈ കമ്പനിയുടെ കീഴിൽ സർവീസ് നടത്തുമെന്ന് രാകേഷ് ജുൻജുൻവാല പറഞ്ഞു. പദ്ധതിക്കായി 35 മില്യൺ ഡോളറാണ് ജുൻജുൻവാല നിക്ഷേപിക്കുക. അടുത്ത 15 ദിവസത്തിനുള്ളിൽ വിമാന കമ്പനി തുടങ്ങാനുള്ള നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വ്യോമയാന മന്ത്രാലയം ജുൻജുൻവാലക്ക് നൽകുമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഇന്ത്യയിലെ വാരൻ ബഫറ്റ് എന്നറിയപ്പെടുന്ന ജുൻജുൻവാല ഓഹരി നിക്ഷേപത്തിലൂടെയാണ് വൻ നേട്ടമുണ്ടാക്കിയത്.
അതേസമയം, വൻ നഷ്ടത്തിൽ നടക്കുന്ന ഇന്ത്യയിലെ വിമാന കമ്പനികളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ കമ്പനി കൂടി വരുന്നത് എത്രത്തോളം ഗുണകരമായിരിക്കുമെന്ന ചർച്ചകളും നടക്കുന്നുണ്ട്. കിംഗ്‌ഫിഷർ, ജെറ്റ് എയർവേയ്സ് തുടങ്ങിയ വിമാനകമ്പനികളെല്ലാം നഷ്ടം വന്നതിനെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ പോലും പ്രതീക്ഷിച്ചതിനേക്കാൾ വലിയ നഷ്ടമാണ് ഈ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |