ന്യൂഡൽഹി: ബാങ്കുകൾ പൊളിയുകയോ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യുമ്പോൾ നിക്ഷേപകർക്ക് അഞ്ചു ലക്ഷം രൂപ വരെ ഇൻഷ്വറൻസ് ഉറപ്പാക്കുന്ന നിക്ഷേപക ഇൻഷ്വറൻസ് വായ്‌പാ ഗാരണ്ടി കോർപറേഷൻ (ഡി.ഐ.സി.ജി.സി) ഭേദഗതി നിയമത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. നിക്ഷേപമുള്ള ബാങ്കിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം തുടങ്ങി 90 ദിവസത്തിനുള്ളിൽ ഇൻഷ്വറൻസ് തുക ലഭിക്കും.
ബാങ്കുകളിലെ നിക്ഷേപത്തിന് ഇൻഷ്വറൻസ് നൽകുന്ന നിക്ഷേപ ഇൻഷ്വറൻസ് വായ്‌പാ ഗാരണ്ടി കോർപറേഷൻ വഴിയാണ് ഇൻഷ്വറൻസ് ലഭ്യമാക്കുകയെന്ന് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. റിസർവ്ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. ബാങ്ക് അക്കൗണ്ടുകളുടെ 98.3ശതമാനം വരെ നിയമത്തിലൂടെ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
പഞ്ചാബ് ആൻഡ് മഹാരാഷ്‌ട്ര സഹകരണ ബാങ്ക് (പി.എം.സി), യെസ് ബാങ്ക്, ലക്ഷ്‌മി വിലാസം ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായത് നിക്ഷേപകരെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് ഭേദഗതി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കുകളിലെ ഇടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ നിക്ഷേപകർക്ക് തങ്ങളുടെ പണം ഉപയോഗിക്കാനാവാത്ത അവസ്ഥയുണ്ടാകുമ്പോൾ ഇൻഷ്വറൻസ് സഹായം നൽകുകയാണ് ലക്ഷ്യം. പൊതുമേഖലാ, സ്വകാര്യ സഹകരണ ബാങ്കുകൾക്കും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്കും നിയമം ബാധകമാകും.
ബാങ്കുകൾ പ്രവർത്തനരഹിതമാകുമ്പോൾ ഇൻഷ്വറൻസ് തുക ഒരുലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമാക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |