നാദാപുരം: വീട്ടിലായാലും ഓൺലൈനായി പഠിക്കാമല്ലോ എന്നാശ്വസിക്കാൻ ജോബിനയ്ക്ക് കഴിയില്ല. നെറ്റിന്റെ 'കറക്ക'മില്ലാതെ ക്ലാസ് കാണണമെങ്കിൽ മൊബൈലുമെടുത്ത് ഓടണം പാറപ്പുറത്തേക്ക്!. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയ്ക്കാണ് അധികമാരും പറയാത്ത ഓൺലൈൻ 'പഠനാനുഭവം'. വിലങ്ങാട് ഉടുംബിറങ്ങി മലയിലെ വട്ടം തളത്തിൽ ജോബിനയ്ക്ക് കഴിഞ്ഞ ഏപ്രിലിൽ ക്ലാസുകൾ തുടങ്ങിയെങ്കിലും വീടിനകത്തിരുന്ന് വാട്സ് ആപ്പിലും ഗൂഗിൾ മീറ്റിലും ക്ലാസ് കാണാൻ ഇതുവരെ പറ്റിയിട്ടില്ല. പകൽ നേരത്തെ ക്ലാസ് വീടിനടുത്തെ പാറപ്പുറത്ത് കയറി കാണാൻ കഴിയുമെങ്കിലും രാത്രിയിൽ പാറമുകളിൽ പോകാൻ കഴിയാത്തതിനാൽ ക്ലാസ് നഷ്ടമാവുകയാണ്. മഴക്കാലമായതോടെ പുസ്തകവും പേനയും ഫോണുമായി വീടിന് പുറത്ത് പോയി ഇരുന്നുള്ള പഠനവും മുടങ്ങി. കഴിഞ്ഞ ദിവസം ഓൺലൈനിൽ ക്ലാസ് പരീക്ഷ നടത്തിയപ്പോൾ കൃത്യ സമയത്ത് പരീക്ഷ എഴുതി ഉത്തരകടലാസ് അയക്കാൻ കഴിഞ്ഞില്ലെന്ന സങ്കടവും ജോബിനയ്ക്കുണ്ട്.
ജോബിനയെ പോലെ നിരവധി വിദ്യാർത്ഥികൾ പരിസരത്തെ മറ്റ് വീടുകളിലുമുണ്ട്. വിലങ്ങാട് ടൗണിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെയുള്ള ഉടുമ്പിറങ്ങി മലയിൽ വീടുകൾ കുറവാണെങ്കിലും വിദ്യാർത്ഥികൾ കൂടുതലുളള പ്രദേശമാണ്. മൊബൈൽ ഫോണിൽ വല്ലപ്പോഴും വിരുന്നെത്തുന്ന റെയിഞ്ച് തേടി വിദ്യാർത്ഥികൾ അലയുന്ന കാഴ്ചയാണ് പലയിടത്തും. ഓണ പരീക്ഷ അടുത്തതിനാൽ കടുത്ത ആശങ്കയിലാണ് ഇവർ. സർക്കാർ സ്‌കൂൾ അദ്ധ്യാപകരോട് ജീ സ്യൂട്ട് വഴി ക്ലാസെടുക്കാൻ പറയുമ്പോൾ മലയോര വാസികളായ വിദ്യാർത്ഥികൾക്ക് ക്ലാസ് കാണാൻ കഴിയില്ല. സർക്കാർ ഇടപെട്ട് മൊബൈൽ ടവർ സ്ഥാപിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |