തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ,വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പരിപാവനമായ നിയമസഭ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്ത മന്ത്രി, കോടതിയിൽ വിചാരണ നേരിടുമ്പോൾ ആ പദവിയിലിരിക്കുന്നത് നിയമവ്യവസ്ഥകൾക്കും ധാർമ്മികതയ്ക്കും അനുയോജ്യമല്ല. അദ്ദേഹം രാജി വച്ചില്ലെങ്കിൽ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണം. നിയമസഭയിലെ അക്രമ സംഭവങ്ങളിൽ എം.എൽ.എമാർക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന കോടതിയുടെ പരാമർശം,
യു.ഡി.എഫ് സ്വീകരിച്ച നിലപാടിന് സമാനമാണ്. ഒരു നിയമസഭാംഗം തോക്കെടുത്ത് മറ്റൊരാളെ വെടിവെച്ചാൽ അത് ക്രിമിനൽ കുറ്റമാണെന്നാണ് കോടതിയുടെ പരാമർശം.
രാജി വയ്‌ക്കേണ്ടതില്ലെന്ന ശിവൻകുട്ടിയുടെ നിലപാട് ബാലിശമാണ്. വനം മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നടത്തിയ ചെറിയ പരാമർശത്തിന്റെ പേരിലാണ് അന്നദ്ദേഹം രാജിവച്ചത്. ഇവിടെ അതല്ല. കോടതിയുടെ പ്രതിക്കൂട്ടിൽ കയറി നിന്ന് മന്ത്രി വിചാരണ ചെയ്യപ്പെടുകയാണ്. ലോകം മുഴുവൻ ടെലിവിഷനിലൂടെ ലൈവായി കണ്ട സംഭവത്തിൽ മുഴുവൻ തെളിവുകളും സാക്ഷികളുമുണ്ട്. ബഞ്ചിന്റെയും ഡസ്‌കിന്റെയും മുകളിൽ കയറി നിന്ന് അതിക്രമം കാണിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. ആ കേസിൽ വിചാരണ ചെയ്യപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട വിദ്യാഭ്യാസ മന്ത്രി രാജി വയ്‌ക്കേണ്ടെന്ന നിലപാടെടുത്താൽ പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് സംശയിക്കേണ്ടി വരും.. വിചാരണ നേരിടുമ്പോൾ മന്ത്രി ശിവൻകുട്ടി രാജി വയ്ക്കുന്നില്ലെങ്കിൽ ജനപ്രതിനിധികൾക്ക് കൊമ്പുണ്ടോയെന്ന് ജനങ്ങൾ ചോദിക്കുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |