കോഴിക്കോട്: 2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് പ്രളയദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേടുകൾ പരിശോധിക്കാൻ മുഴുവൻ ഫയലുകളും വില്ലേജ് ഓഫീസുകളിൽ നിന്ന് താലൂക്ക് ഓഫീസിലേക്ക് മാറ്റി തുടങ്ങി. ഒട്ടേറെ പേർക്ക് ഒന്നിലധികം തുക ലഭിച്ചെന്ന ആരോപണത്തിൽ മുഴുവൻ രേഖകളും പരിശോധിക്കാനാണ് തീരുമാനം. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഒരു മാസത്തിനുള്ളിൽ 10,000 രൂപ വീതം നഷ്ടപരിഹാരം നൽകാനായിരുന്നു സർക്കാർ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തിരക്കിട്ട് ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ വന്ന വീഴ്ചയാണോ,ബോധപൂർവം തട്ടിപ്പിന് ശ്രമിച്ചതാണോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.കൂടുതലായി അനുവദിച്ച തുക തിരിച്ച് പിടിക്കാനുള്ള ശ്രമവും ആരംഭിച്ചു.
അതെസമയം അർഹരായ പലർക്കും സഹായം ലഭിച്ചിട്ടുമില്ല. പ്രളയം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഒട്ടേറെ പേർക്ക് ഇപ്പോഴും ദുരിതാശ്വാസ തുക കിട്ടാക്കനിയാണ്.ഔദ്യോഗിക കണക്കനുസരിച്ച് 1200 പേർക്കാണ് സഹായം നൽകാൻ ബാക്കിയുള്ളതെങ്കിൽ യഥാർത്ഥ കണക്ക് ഇതിലും കൂടുതൽ വരും. എന്നാൽ സഹായം ലഭിക്കാതെ പോയത് അപേക്ഷകർ തെറ്റായ വിവരം നൽകിയതുകൊണ്ടാണെന്ന് കോഴിക്കോട് തഹസിൽദാർ പറഞ്ഞു.ബാങ്ക് അക്കൗണ്ടുകളുടെ തെറ്റായ വിവരം, ശാഖാ കോഡുകളുടെ തെറ്റായ വിവരം, പേരിൽ വന്ന വ്യത്യാസം എന്നിവയെല്ലാം കാരണം ബാങ്കുകൾക്ക് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിഞ്ഞില്ല. അതിനിടെ ഡെപ്യൂട്ടി തഹസിൽദാർ ഒ.ഉമാകാന്തിനെ സസ്പെന്റ് ചെയ്തതിൽ ജീവനക്കാരിൽ അമർഷം പുകയുകയാണ്. പ്രളയ ദുരിതാശ്വാസ വിതരണത്തിൽ വന്ന ക്രമക്കേടുകൾ സർക്കാർ തലത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |