ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വിശാല മുന്നണി രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിലെത്തിയ തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ എന്നിവരെ കണ്ടു. മമത -സോണിയ ചർച്ചയിൽ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യമായിരുന്നു സോണിയയുമായുള്ള ചർച്ചയിലെ പ്രധാന അജണ്ടയെന്ന് മമത സൂചിപ്പിച്ചു.
ബി.ജെ.പിയെ തോല്പിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞടുപ്പിൽ നരേന്ദ്രമോദിയും രാജ്യവുമായുള്ള പോരാട്ടമാണ് നടക്കുക. പെഗസസ്, കൊവിഡ് വിഷയങ്ങളും സോണിയയുമായി ചർച്ച ചെയ്തെന്ന് മമത അറിയിച്ചു.
പാർലമെന്റ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷ കക്ഷികൾക്കിടയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും മമത പറഞ്ഞു.
എല്ലാവരെയും ഒരു വേദിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. എല്ലാ പാർട്ടി നേതാക്കളുമായും സംസാരിക്കും. പ്രതിപക്ഷത്തെ മമത നയിക്കുമോ എന്ന ചോദ്യത്തിന് താൻ രാഷ്‌ട്രീയ പ്രവാചകയല്ലെന്നും സാഹചര്യങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും അവർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |