ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്നലെ രാവിലെ 11ന് തടസപ്പെട്ട ശേഷം 12മണിക്ക് വീണ്ടും ചേർന്നപ്പോൾ പെഗസസ്, കാർഷിക ബിൽ വിഷയങ്ങളിൽ സഭ നിറുത്തിവച്ച് ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്, തൃണമൂൽ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടർന്നു. എന്നാൽ സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ടുപോയി. ഇതിനിടെയാണ് പ്രതിപക്ഷ അംഗങ്ങൾ ബില്ലുകളുമായി ബന്ധപ്പെട്ട കടലാസുകൾ കീറിയെറിഞ്ഞത്. കടലാസ് തുണ്ടുകൾ സ്‌പീക്കറുടെ മുകളിലെ പ്രസ് ഗാലറിയിലും ട്രഷറി ബെഞ്ചുകളിലും ചിതറി വീണു. ബഹളം തുടരുന്നതിനിടെ രാജേന്ദ്ര അഗർവാളിന് അദ്ധ്യക്ഷ ചുമതല നൽകി സ്‌പീക്കർ ചേംബറിലേക്ക് മടങ്ങി. ജൂലായ് 19ന് തുടങ്ങിയ സമ്മേളനത്തിൽ ആദ്യമായി ചോദ്യോത്തര വേള പൂർത്തിയാക്കിയ ശേഷം സഭ 12.30വരെ നിറുത്തിവച്ചു.
തുടർന്നാണ് കടലാസ് വലിച്ചെറിഞ്ഞ 12 അംഗങ്ങളെ സ്പീക്കർ ചേംബറിലേക്ക് വിളിപ്പിച്ച് താക്കീത് നൽകിയത്. പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് അംഗങ്ങൾ വിശദീകരിച്ചു.
ക്വാറം തികഞ്ഞില്ല: ഐ.ടി
സമിതി യോഗം നടന്നില്ല
ന്യൂഡൽഹി: ബി.ജെ.പി അംഗങ്ങളുടെ ബഹിഷ്കരണത്തെ തുടർന്ന് ഐ.ടി വിഷയങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ക്വാറം തികയാതെ ഉപേക്ഷിച്ചു. കോൺഗ്രസ് എം.പി ശശി തരൂർ അദ്ധ്യക്ഷനായ കമ്മിറ്റി പെഗസസ് വിഷയം അജണ്ടയാക്കി യോഗം വിളിച്ചതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചത്. തരൂരിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയിലെ ബി.ജെ.പി അംഗമായ നിഷികാന്ത് ദുബെ ലോക്‌സഭയിൽ അവകാശ ലംഘന നോട്ടീസ് നൽകി.
കമ്മിറ്റി അംഗങ്ങളായ 31പേരിൽ ഭൂരിപക്ഷവും ബി.ജെ.പി എംപിമാരാണ്. നോമിനേറ്റഡ് അംഗമായ സുരേഷ് ഗോപിയും കമ്മിറ്റിയിലുണ്ട്. അജണ്ട മുൻകൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അംഗങ്ങൾ വാക്കൗട്ട് നടത്തിയത്. അദ്ധ്യക്ഷൻ സ്വന്തം ഇഷ്ടപ്രകാരമാണ് അജണ്ട നിശ്ചയിച്ചതെന്നും അതു സഭയിൽ ചർച്ച ചെയ്യാൻ അവസരമുണ്ടെന്നും നിഷികാന്ത് ദുബെ പറഞ്ഞു. തരൂർ ഐടി കമ്മിറ്റിയെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്നും അദ്ധ്യക്ഷനെ നീക്കം ചെയ്യുന്നതുവരെ കമ്മിറ്റിയിൽ പങ്കെടുക്കില്ലെന്നും ദുബെ അറിയിച്ചു.
പെഗസസ് വിഷയം കഴിഞ്ഞ ഡിസംബറിലും കമ്മിറ്റി ചർച്ച ചെയ്തതാണെന്നും ഇന്നലത്തെ യോഗം അതിന്റെ തുടർച്ചയായിരുന്നുവെന്നും തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |