ടോക്യോ : ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ നിലവിലെ വെള്ളിമെഡൽ ജേതാവും ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയുമായ പി.വി സിന്ധു വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം ജയവുമായി നോക്കൗട്ട് റൗണ്ടിൽ കടന്നു. ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ ഹോങ്കോങ്ങ് താരം യാൻ യി ചെംഗിനെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. ഗ്രൂപ്പ് ജിയിലെ ചാമ്പ്യനായാണ് സിന്ധുവിന്റെ മുന്നേറ്റം.
മൗഷീനോ ഫോറസ്റ്റ് പ്ലാസയിലെ രണ്ടാം കോർട്ടിൽ നടന്ന മത്സരത്തിൽ 21-9, 21-16നായിരുന്നു സിന്ധുവിന്റെ ജയം. 25 മിനിട്ടിനുള്ളിൽ സിന്ധു ജയം സ്വന്തമാക്കി. ആദ്യഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ റാങ്കിങ്ങിൽ തന്നേക്കാൾ ഏറെ പിന്നിലുള്ള ചെംഗിൽ നിന്ന് ചെറിയ വെല്ലുവിളി ഉയർന്നിരുന്നു. 8-8നും 10-10നുമെല്ലാം ഇടയ്ക്ക് ഒപ്പമെത്തിയ. ചെംഗ് ഒരുസമയത്ത് ലീഡ് എടുക്കുകയും ചെയ്തെങ്കിലും പതറാതെ കളിച്ച സിന്ധു തുടർന്ന് പ്രശ്നങ്ങളില്ലാതെ വിജയത്തിലേക്ക് എത്തുകയായിരുന്നു.
പ്രീക്വാർട്ടറിൽ ഡെൻമാർക്കിന്റെ മിയ ബ്ലിക്ഫെൽഡാണ് സിന്ധവിന്റെ എതിരാളി.
സിന്ധു ഏഴാം റാങ്കിലും മിയ 18-ാം റാങ്കിലുമാണ്.
ഇതുവരെ ഏറ്രുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലിലും സിന്ധുവിനാണ് ജയം.
സായ് പുറത്ത്
പുരുഷ സിംഗിൾസിൽ തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യയുടെ സായ് പ്രണീത് പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ഹോളണ്ടിന്റെ മാർക് കാൽജോവിനോട് നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണീത് തോറ്രത്. സ്കോർ: 14-21, 14-21. ഗ്രൂപ്പ്ഡിയിൽ അവസാനക്കാരനായ സായ് റാങ്കിംഗിൽ തന്നെക്കാൾ താഴെയുള്ള രണ്ട് താരങ്ങളോടാണ് ഒളിമ്പിക്സിൽ തോറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |