ടോക്യോ: കാത്തിരിപ്പിനൊടുവിൽ ടോക്യോയിലെ നീന്തൽക്കുളത്തിൽ നിന്ന് അമേരിക്കൻ ഇതിഹാസ താരം കാത്തി ലെഡക്കിക്ക് ആദ്യ സ്വർണം. ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതകളുടെ 1500 മീറ്രർ ഫ്രീസ്റ്രൈലിലാണ് ലെഡക്കി ഇത്തവണത്തെ തന്റെ ആദ്യ സ്വർണമെഡൽ കണ്ടെത്തിയത്. റിയോയിൽ നാലുസ്വർണവും ഒരു വെള്ളിയുമായി നീന്തിത്തകർത്ത ലെഡക്കിക്ക് പക്ഷേ ടോക്യോയിൽ തുടക്കത്തിൽ നിരാശയായിരുന്നു ഫലം. ആദ്യമിറങ്ങിയ 400 മീറ്രർ ഫ്രീസ്റ്രൈലിൽ ആസ്ട്രേലിയയുടെ ആരിയാൻ ടിറ്ര്‌മസ് ലെഡക്കിയെ വെള്ളിയിലേക്ക് പിന്തള്ളി സ്വർണമണിഞ്ഞു. തുടർന്നിറങ്ങിയ 200 മീറ്രർ ഫ്രീസ്റ്രൈലിൽ ആരിയാൻ ലോകറെക്കാഡോടെ സ്വർണത്തിലേക്ക് നീന്തിയെത്തിയപ്പോൾ ലെഡക്കി അഞ്ചാം സ്ഥാനത്തേക്ക് ഒതുങ്ങി. എന്നാൽ ഒന്നേകാൽ മണിക്കൂറിന് ശേഷം നടന്ന 1500 മീറ്റർ ഫ്രീസ്റ്റൈലിൽ 15 മിനിട്ട് 37.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത് താനേറെ ആഗ്രഹിച്ച സ്വർണം ലെഡക്കി സ്വന്തമാക്കുകയായിരുന്നു. അമേരിക്കയുടെ തന്നെ എറിക്ക സള്ളിവൻ (15 മിനിട്ട് 41.41 സെക്കൻഡ്) വെള്ളിയും ജർമ്മനിയുടെ സാറ കോഹ്‌ലർ (15 മിനിട്ട് 42.91 സെക്കൻഡ്) വെങ്കലവം നേടി. 1500മീറ്ററിൽ നിലവിലെ ലോകറെക്കാഡുകാരി കൂടിയാണ് ലെഡക്കി.ഇനി 800 മീറ്ററിലും റിലേയിലും ലെഡക്കി മതസരിക്കാനിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |