തിരുവനന്തപുരം: സി.പി.എം ബന്ധമുള്ള ക്രിമിനലുകളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. എന്നാൽ കുറ്റവാളികൾ ആരായാലും കുറ്റവാളിയായി തന്നെ കണ്ട് നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സി.പി.എം ബന്ധമുള്ളവർ ഉൾപ്പെട്ട രാമനാട്ടുകര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.സി.റമീസിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരണാനുമതി തേടിയ അടിയന്തരപ്രമേയത്തിലാണ് പ്രതിപക്ഷാരോപണം. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ എം.ബി. രാജേഷ് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്വർണക്കടത്ത് കണ്ടുപിടിക്കലൊക്കെ കേന്ദ്ര ഏജൻസിയുടെ ചുമതലയെന്ന് പറഞ്ഞ് ഒഴിയുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ക്രിമിനലുകൾ നാട്ടിൽ വട്ടം കറങ്ങുകയാണ്. തെളിവ് പുറത്ത് വരാതിരിക്കാൻ റമീസിനെ കൊന്നതാണ്. തില്ലങ്കേരിമാർക്കും ആയങ്കിമാർക്കും വേണ്ടി നാട് തുറന്ന് കൊടുക്കരുത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രഹസ്യങ്ങൾ അറിയുന്നവർ ഈ സഭയിലുണ്ടെന്ന് ഒാർക്കണം. പുരയ്ക്ക് മുകളിൽ മരം വളർന്നാൽ വെട്ടാൻ മുഖ്യമന്ത്രി മഴു എടുക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒന്നിനും മേലെ ഒന്നും വളരില്ലെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി. കുറ്റവാളികൾ പുരയ്ക്ക് മേലെ വളരുന്ന പ്രശ്നമില്ല. ഇപ്പോൾ ഇവിടെ പറയുന്ന പേരുകാരെയെല്ലാം കണ്ടെത്തിയത് പൊലീസാണെന്ന് മറക്കരുത്. അറസ്റ്റ് ചെയ്താൽ ചിലതെല്ലാം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ ഇപ്പോൾ എവിടെയാണെന്ന് നോക്കണം. എന്ത് രഹസ്യമാണയാൾ വെളിപ്പെടുത്തിയത്. സർക്കാർ ഒന്നിനേയും ഭയക്കില്ല. മൂന്നുനിരത്ത് ഭാഗത്ത് നിന്നും അഴീക്കൽ ഭാഗത്തേക്ക് ബൈക്കിൽ പോകവെ മുന്നിൽ പോയ കാറിന്റെ പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് റമീസ് മരിച്ചത്. വളപട്ടണം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. കസ്റ്റംസ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് റമീസ് വാഹനാപകടത്തിൽപ്പെട്ടത്. മരണം സ്വാഭാവികമാണെന്ന് ന്യായീകരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുത്. സ്വർണക്കടത്ത് സംഘങ്ങളുടെ പേരുപോലും നിയമസഭാ രേഖകളിൽ വരരുതെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പ്രതികളുടെ പേര് പറയാൻ തയാറാകാത്തതെന്നും സതീശൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |