തിരുവനന്തപുരം: സി.പി.എം അനുകൂല പ്രവർത്തകർ ഉൾപ്പെട്ട രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭയിൽ പരിഹസിച്ച് മുഖ്യമന്ത്രി. ഇതിന് മുഖ്യമന്ത്രിയോട് തിരിച്ചുപറയാത്തത് ഇരിക്കുന്ന സ്ഥാനവും പ്രായവും മാനിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി. സഭയിൽ ഇന്നലെ അരങ്ങേറിയത് അസാധാരണ വാക്പോര്. "മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും" എന്ന് പറഞ്ഞുകൊണ്ടായിരുന്നു തിരുവഞ്ചൂർ തന്റെ പ്രസംഗം തുടങ്ങിയത്. തിരുവഞ്ചൂരിനെ കളിയാക്കികൊണ്ടുതന്നെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി- "ഇൗ തിരുവഞ്ചൂരിന് എന്തുസംഭവിച്ചുവെന്നാണ് ഞാൻ ആലോചിക്കുന്നത്. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിനെക്കുറിച്ച് അതീവരഹസ്യമാണ് അദ്ദേഹം നിയമസഭയിൽ വെളിപ്പെടുത്തിയത്. സർക്കാർ രഹസ്യങ്ങൾ ഇവിടിരിക്കുന്ന ചിലർക്ക് ചോർന്ന് കിട്ടുന്നുവെന്നും അദ്ദേഹം പറയുന്നു. മുൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കിട്ടുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കേണ്ടേ. പറയുന്നത് അബദ്ധമാണെന്ന് പൂർണബോധ്യമുണ്ടെങ്കിലും അതങ്ങ് ഉറപ്പിച്ചുപറയാൻ കഴിയുമെന്നതാണ് തിരുവഞ്ചൂരിന്റെ ഗുണം''. എന്നാൽ, സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊട്ടിത്തെറിച്ചു. ''അടിയന്തര പ്രമേയത്തിന് ആര് നോട്ടീസ് നൽകിയാലും മെക്കിട്ടുകയറുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം അത്ര നല്ലതല്ല. അത് അംഗീകരിക്കാനാകില്ല. സീനിയർ അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓട് പൊളിച്ചെത്തിയ ആളല്ല. അദ്ദേഹത്തിന്റെ സീനിയോറിറ്റിയേയും അനുഭവ സമ്പത്തിനേയും മാനിക്കണം. മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ നന്നായി എനിക്കും തിരിച്ചു പറയാനറിയാം. ഇരിക്കുന്ന പദവിയെയും മുഖ്യമന്ത്രിയുടെ പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തത്''. ഇതിന് മറുപടിയായി താൻ എന്ത് പരിഹാസമാണ് തിരുവഞ്ചൂരിനെ പറഞ്ഞതെന്ന് ചോദിച്ച് മുഖ്യമന്ത്രി എഴുന്നേറ്റു. പ്രതിപക്ഷത്ത് നിങ്ങൾ തമ്മിലുള്ള വഴക്ക് തീർക്കാൻ എന്നെ കരുവാക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരുപ്രശ്നവുമില്ലെന്നും ചൊവ്വാഴ്ച പി. കെ. കുഞ്ഞാലിക്കുട്ടിയെ, അതിന് മുമ്പ് റോജി.എം ജോണിനെ, ആര് പ്രമേയവുമായി വന്നാലും കളിയാക്കുന്നത് നല്ലതല്ലെന്ന് സതീശൻ ഇതിന് മറുപടി നൽകി. ഭരണ, പ്രതിപക്ഷാംഗങ്ങളുടെ ബഹളവും ഇതിനിടെ ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |