തിരുവനന്തപുരം: എൻജിനിയറിംഗ് പരീക്ഷകൾ തുടരുമെന്ന് സാങ്കേതിക സർവകലാശാല. പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 27ന് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പരീക്ഷകളുമായി മുന്നോട്ടുപോകാൻ സർവകലാശാല തീരുമാനിച്ചത്. ഹൈക്കോടതി ഉത്തരവ് പ്റകാരം മുൻ നിശ്ചയിച്ചപ്റകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ സർവകലാശാലയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. അതിനാൽ ജൂലായ് 29 മുതൽ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്റകാരം നടത്തും. മാറ്റിവെച്ച ജൂലായ് 28ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. 140 എൻജിനീയറിംഗ് കോളേജുകളിലും പരീക്ഷാകേന്ദ്രം സജ്ജമാക്കുകയും കുട്ടികൾക്ക് വീടിനടുത്ത കോളേജിൽ പരീക്ഷാകേന്ദ്രം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ദൂരയാത്ര വേണ്ടിവരില്ല. യാത്രാസൗകര്യങ്ങളില്ലാതെയും രോഗം ബാധിച്ചും പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി ഒരവസരം കൂടി നൽകും. ഇത് വിദ്യാർത്ഥികളുടെ ആദ്യ റഗുലർ ചാൻസായി പരിഗണിക്കും. ആറാം സെമസ്റ്റർ പരീക്ഷ നീട്ടിയാൽ എൻജിനീയറിംഗ് കോഴ്സ് നാലു വർഷം കൊണ്ട് പൂർത്തിയാക്കാനാവില്ല. ഇത് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കും. നൂറുമാർക്കിന്റെ പരീക്ഷ എഴുപത് മാർക്കിനാക്കി. ദൈർഘ്യം മൂന്ന് മണിക്കൂറിൽ നിന്ന് രണ്ടേകാൽ മണിക്കൂറാക്കി. ജയിക്കാൻ 40മാർക്കിന് പകരം 28 മാർക്ക് മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |