ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും കളക്ടർമാരും വിശദീകരണം നൽകണം
ചെന്നൈ:വയനാട് മുട്ടിൽ മരംകൊള്ളയിൽ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണൽ ആഗസ്റ്റ് 31നകം വിശദീകരണം നൽകാൻ കേരള ചീഫ് സെക്രട്ടറിയോടും വനം, റവന്യൂ സെക്രട്ടറിമാരോടും ജില്ലാകളക്ടർമാരോടും ആവശ്യപ്പെട്ടു. അന്ന് കേസ് വീണ്ടും പരിഗണിക്കും.
സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ള പരിസ്ഥിതിക്ക് വരുത്തിയ ദോഷങ്ങൾ വ്യക്തമാക്കണമെന്ന് ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചിലെ ജസ്റ്റിസ് കെ.രാമകൃഷ്ണന്റെ ഉത്തരവിൽ നിർദ്ദേശിച്ചു. പരിസ്ഥിതിക്ക് പ്രകടമായും കോട്ടം തട്ടിയെന്നാണ് ട്രൈബ്യൂണലിന്റെ വിലയിരുത്തൽ.
എത്ര മരം മുറിച്ചു, എവിടെ നിന്നെല്ലാം മുറിച്ചു, ഇതുണ്ടാക്കിയ പാരിസ്ഥിതികാഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം, വനംവകുപ്പിനുണ്ടായ നഷ്ടം, നഷ്ടം തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറിയും വനം, റവന്യൂ വകുപ്പ് സെക്രട്ടറിമാരും വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും പ്രത്യേകം വിശദീകരണങ്ങൾ സമർപ്പിക്കണം. വയനാട്, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി കളക്ടർമാരും മറുപടി നൽകണം. ഇവരുടെയെല്ലാം വിശദീകരണങ്ങൾ പരിശോധിച്ച ശേഷം ട്രൈബ്യൂണൽ പ്രത്യേക സമിതി രൂപീകരിച്ച് പരിശോധന നടത്തിയേക്കും.
വയനാട്ടിന് പുറമേ മറ്റ് ചില ജില്ലകളിലും സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയെക്കുറിച്ചുള്ള മാദ്ധ്യമ വാർത്തകൾ അടിസ്ഥാനമാക്കിയാണ് ട്രൈബ്യൂണൽ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |