തൃശൂർ: കരുവന്നൂർ ബാങ്കിലെ വായ്‌പാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മറ്റു സഹകരണ സംഘങ്ങളിലും വകുപ്പുതല പരിശോധനാ നടപടി തുടങ്ങി. ഭരണസമതി അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ നിർദ്ദേശപ്രകാരമാണ് നടപടി. കരുവന്നൂർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ വകുപ്പ് ശുദ്ധീകരിക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാർ സൂക്ഷ്മ പരിശോധന നടത്തും. പരിശോധനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും നിഷ്പക്ഷത ഉറപ്പാക്കാനും മറ്റു ജില്ലകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അറിയുന്നു.
എറണാകുളത്തെ എല്ലാ സഹകരണ സംഘങ്ങളിലും പരിശോധന നടത്താൻ ജോയിന്റ് ഡയറക്ടർ താലൂക്ക് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് നിർദ്ദേശം നൽകി ഉത്തരവിട്ടു. സ്വർണപ്പണയ വായ്പകളുടെയടക്കം ഫയലുകളും ബോണ്ടുകളും പരിശോധിക്കാനാണ് ഉത്തരവ്. വായ്പ കൊടുത്തിരിക്കുന്ന പരിധിയും പരിശോധിക്കും.
നിയമാനുസൃതമല്ലാതെ വായ്പ നൽകിയത് ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് അസിസ്റ്റന്റ് ഡയറക്ടർമാർ ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. ക്രമക്കേടുകൾ പൂഴ്‌ത്തിവയ്‌ക്കപ്പെട്ടെന്ന് പിന്നീട് കണ്ടെത്തിയാൽ അതിന്റെ ഉത്തരവാദിത്തം പരിശോധിച്ച ഉദ്യോഗസ്ഥനായിരിക്കുമെന്നും ഉത്തരവിലുണ്ട്.
അതേസമയം കരുവന്നൂർ വായ്പാത്തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ. ഗോപകുമാറിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. 30ന് നടക്കുന്ന കേരളബാങ്കിന്റെ ബോർഡ് യോഗത്തിൽ കരുവന്നൂർ പ്രശ്‌നം ചർച്ചയ്ക്കു വരുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |