തിരുവനന്തപുരം: കേരളത്തിൽ ശനിയും ഞായറും ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഈയാഴ്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് കേസുകളിൽ കുറവില്ലാത്തതിനാലാണ് വാരാന്ത്യ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. വർദ്ധിച്ചു വരുന്ന പ്രതിഷേധങ്ങളെ തുടർന്ന് വാരാന്ത്യ ലോക്ഡൗൺ നിർത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതിനാൽ മിക്ക തദ്ദേശസ്ഥാപനങ്ങളിലും കടുത്ത നിയന്ത്രണത്തിലാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ബി കാറ്റഗറിയിലാണ്. നഗരസഭകളില്‍ വർക്കലയും നെടുമങ്ങാടും ഡി വിഭാഗത്തിലാണ്. തിരുവനന്തപുരത്തെ പത്തിലേറെ പഞ്ചായത്തുകൾ ഡി കാറ്റഗറിയിലാണ്. കൊല്ലത്ത് 17 ഗ്രാമപഞ്ചായത്തുകളിൽ ടി പി ആർ 15 ശതമാനത്തിനു മുകളിലാണ്. കൊച്ചിയിൽ 28 തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ട്രിപ്പിൾ ലോക്ഡൗണാണ്. ആലപ്പുഴ ജില്ലയിൽ ഏഴു പഞ്ചായത്തുകളിൽ ഒഴിച്ച് ബാക്കി എല്ലായിടത്തും ടി പി ആർ ഉയർന്നു തന്നെ നിൽക്കുകയാണ്.
രാജ്യത്തെ മൊത്തം കേസുകളിൽ 40 ശതമാനവും കേരളത്തിൽ നിന്നാണെന്നും കൊവിഡിന്റെ പുതിയ തരംഗത്തിന് സംസ്ഥാനം കാരണമായേക്കുമെന്ന് ആശങ്കയുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം ദേശീയ രോഗനിയന്ത്രണ വിഭാഗത്തിൽ നിന്നും ആറംഗ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. ഈ സംഘം സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരോടൊപ്പം ചേർന്ന് കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |