ലക്നൗ : പ്രണയ വിവാഹത്തെ എതിർത്ത പിതാവിനെ മകൾ, കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മരത്തിൽ കെട്ടിതൂക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. കർഷകനായ ഹർപാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ പ്രീതിക്ക് ധർമേന്ദ്ര യാദവ് എന്നയാളുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ പിതാവ് എതിർപ്പ് പ്രകടിപ്പിക്കുകയും തന്റെ സ്വത്ത് നൽകില്ലെന്ന് അറിയിക്കുകയുമായിരുന്നു. സ്വത്ത് കിട്ടില്ലെന്ന് ബോദ്ധ്യമായതിന് പിന്നാലെയാണ് പിതാവിനെ കൊലപ്പെടുത്താൻ പ്രീതിയും കാമുകനും തീരുമാനിച്ചത്.
നാൽപ്പത്തിയാറുകാരനായ ഹർപാൽ സിംഗിന് ആവോളം മദ്യം നൽകിയ ശേഷമാണ് ഇവർ കൊലപ്പെടുത്തിയത്. മദ്യപിച്ച് അബോധാവസ്ഥയിലായ പിതാവിനെ മകളും കാമുകനും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിതൂക്കി. ഇതിനായി മൂന്നാമതൊരാളും ഇവരെ സഹായിച്ചു. ഹർപാൽ സിംഗിന്റെത് ആത്മഹത്യയാണെന്നാണ് പൊലീസ് ഉൾപ്പടെ ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിൽ അടിയേറ്റ പാടുണ്ടെന്ന് തെളിഞ്ഞത്. മരിച്ച കർഷകന്റെ ഭാര്യയും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ഹർപാൽ സിംഗ് മരണപ്പെട്ട ദിവസം ഇയാളുടെ ഫോണിലേക്ക് മകൾ നിരവധി പ്രാവശ്യം വിളിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ
പ്രീതിയെയും കാമുകൻ ധർമേന്ദ്ര യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. സംഭവത്തിൽ പങ്കുള്ള മൂന്നാമനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |