ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചെങ്കിലും സംസ്ഥാനത്തിന്റെ ഭരണം യെദിയൂരപ്പയുടെ കൈകളിലായിരിക്കുമെന്ന് കൂടുതൽ ഉറപ്പായി. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ കേൾക്കുന്നത്. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിർദ്ദേശിച്ചുവെന്നും രാജിവയ്ക്കുന്നതിനുമുമ്പ് ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് യെദിയൂരപ്പ അനുമതി നേടിയെടുത്തിരുന്നു എന്നുമാണ് അറിയുന്നത്.
തന്റെ വലംകൈയായ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കുന്നതിൽ യെദിയൂരപ്പ നേരത്തേ വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മകനെ ഉപമുഖ്യമന്ത്രിയാക്കി ഭരണം പിൻസീറ്റിലിരുന്ന് നിയന്ത്രിക്കാൻ അദ്ദേഹം ഒരുങ്ങുന്നത്. എന്നാൽ വിജയേന്ദ്രയുടെ രംഗപ്രവേശത്തെ എതിർത്ത് പാർട്ടി എം എൽ എമാരിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഭാവിയിൽ മകനെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ടിക്കാനുള്ള നീക്കമായാണ് അവർ ഇതിനെ കാണുന്നത്.
യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് വിജയേന്ദ്ര. ഇപ്പോൾ സംസ്ഥാന ബിജെപി വൈസ് പ്രസിഡൻ്റാണ്. ശിവമോഗ എംപിയും മൂത്ത മകനുമായ രാഘവേന്ദ്രയേക്കാൾ അച്ഛനിൽ സ്വാധീനമുള്ള മകനാണ് വിജയേന്ദ്ര. യെദിയൂരപ്പ തന്റെ രാഷ്ട്രീയ പിൻഗാമിയായി കാണുന്നത് വിജയേന്ദ്രയെ ആണ്.
കഴിഞ്ഞ തിങ്കളാഴ്ച മന്ത്രിസഭയുടെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു യെദിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. വിതുമ്പി കരഞ്ഞുകൊണ്ടാണ് രാജിവയ്കുന്ന വിവരം സഭയെ അറിയിച്ചത്. തുടർന്നാണ് ആഭ്യന്തര മന്ത്രിയും യെദിയൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായിരുന്ന ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |