നാഗർകോവിൽ: കന്യാകുമാരിയിലെ തിരുവട്ടാറിൽ കഞ്ചാവുമായി വീട്ടമ്മയെ സ്‌പെഷ്യൽ ടീം പൊലീസ് പിടികൂടി. ഭർത്താവും രണ്ട് മക്കളും ഒളിവിൽ. തിരുവട്ടാർ കണ്ണങ്കര സ്വദേശിനി ലളിതാബായ് (45) ആണ് പിടിയിലായത്. ഒളിവിൽ പോയ ഭർത്താവ് സുന്ദർ രാജ് (54), മക്കളായ ജോസ്(27), സുബിൻ (25) എന്നിവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കന്യാകുമാരിയിലെ കഞ്ചാവ് കച്ചവടക്കാരെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 10 സ്‌പെഷ്യൽ ടീം രൂപീകരിച്ച് പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ലളിതാബായിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം പൊലീസിന് ലഭിച്ചത്. വീടിന് സമീപത്ത് കുഴിയെടുത്ത് അതിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് 35 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തുടർന്ന് ലളിതാബായിയെ തക്കല ഡി.എസ്.പി ഗണേശന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് മക്കളായ ജോസും സുബിനും മധുരയിൽ നിന്ന് കഞ്ചാവ് വാങ്ങിയെന്ന വിവരം ഇവർ വെളിപ്പെടുത്തിയത്. ഭർത്താവും താനും ചേർന്നാണ് കഞ്ചാവ് ചെറിയ പാക്കറ്റിലാക്കി കച്ചവടം നടത്തിവന്നിരുന്നതെന്നും ലളിതാബായി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
രണ്ട് മാസത്തിൽ
93 കേസുകൾ
കന്യാകുമാരി ജില്ലയൊട്ടാകെ രണ്ട് മാസത്തിൽ മാത്രം 93 കഞ്ചാവ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 134 പേരെ അറസ്‌റ്റ് ചെയ്തു. 371 കിലോ കഞ്ചാവാണ് ഇതുവരെ പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |