തിംഫു : കൊവിഡ് പ്രതിരോധത്തിനായി വാക്സിൻ മാത്രമാണ് ലോകത്തിന് മുന്നിലുള്ള പ്രതിവിധി. അതിനാൽ തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി പൗരൻമാർക്ക് എത്രയും വേഗത്തിൽ വാക്സിൻ നൽകുക എന്നതിനാണ് രാജ്യങ്ങൾ പ്രാമുഖ്യം നൽകുന്നത്. കേവലം ഒരാഴ്ച കൊണ്ട് ഈ ഉദ്യമം പൂർത്തീകരിച്ചിരിക്കുകയാണ് ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാൻ. രണ്ടാം ഡോസ് വാക്സിനാണ് ഭൂട്ടാൻ ഒരാഴ്ച കൊണ്ട് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനത്തിനും നൽകിയത്. ഇതോടെ ലോകരാജ്യങ്ങളുടെ ഇടയിൽ പ്രതീക്ഷയുടെ പുത്തൻ അടയാളമായി ഭൂട്ടാൻ മാറിയിരിക്കുകയാണ്.
ഈ മാസം 20 തീയതിയോടെയാണ് ഭൂട്ടാൻ രണ്ടാം വാക്സിൻ നൽകാൻ ആരംഭിച്ചത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസത്തോടെ മുതിർന്നവർക്ക് ഒന്നാം ഡോസ് നൽകിയിരുന്നു. രണ്ടാം ഡോസ് നൽകുന്നതിനായി പർവത മേഖലകളിലടക്കം സന്നദ്ധ സേനയെ വിന്യസിച്ചിരുന്നു. ദൂര പ്രദേശങ്ങളിൽ ഹെലികോപ്ടറുകൾ ഉപയോഗിച്ചാണ് വാക്സിൻ എത്തിച്ചത്. വാക്സിൻ കേടാവാതെ സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്‌റ്റോറേജ് സംവിധാനവും ഏർപ്പാടാക്കിയിരുന്നു. രണ്ടാം വാക്സിൻ എടുക്കേണ്ടിയിരുന്ന മുതിർന്ന 530,000 ആളുകളിൽ 480,000 പേർക്ക് ചൊവ്വാഴ്ചകൊണ്ട് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് യുനിസെഫിന്റെ ഭൂട്ടാൻ പ്രതിനിധി അറിയിച്ചു. അസ്ട്ര സെനക്ക വാക്സിൻ, മോഡേണ എന്നീ വാക്സിനുകളാണ് ഉപയോഗിച്ചത്. വിവിധ രാഷ്ട്രങ്ങൾ ഇതിന് ഭൂട്ടാനെ സഹായിച്ചു. ഇന്ത്യയും ആദ്യ ഘട്ടത്തിൽ വാക്സിൻ സൗജന്യമായി നൽകി സഹായിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |