നിക്കി ഗൽറാണിയുടെ 5 ഇഷ്ടങ്ങൾ
adi and me
ഏറ്റവും നല്ല സുഹൃത്തുക്കളാണ് ആദിയും ഞാനും . ഒരേ വഴിയിൽ യാത്ര ചെയ്യുന്നവർ.ചെന്നൈയിൽ അടുത്തടുത്ത അപ്പാർടുമെന്റിലാണ് ഞങ്ങളുടെ താമസം. ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് ഗോസിപ്പുണ്ട്. ആദിയും ഞാനും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ എനിക്ക് പ്രണയമുണ്ട്. വിവാഹം എപ്പോഴായിരിക്കുമെന്നും അതു ആരുടെകൂടെയാണെന്നും എല്ലാവരെയും വൈകാതെ അറിയിക്കും. മൂന്നു സിനിമകളിൽ ആദിയും ഞാനും ഒന്നിച്ചു. ആദിയോടൊപ്പം അഭിനയിച്ച യാഗവരായിനം നാ കാക്ക, മരഗാധ നാനയം എന്നിവ എന്റെ പ്രിയ ചിത്രങ്ങളാണ്.ആദിയുടെയും എന്റെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധം.ആദിയുടെ അച്ഛന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തത് മറക്കാനാവാത്ത അനുഭവം.
Foodee
നല്ല ഫുഡിയാണ് ഞാൻ. ഭക്ഷണം തേടി പോയി കഴിക്കും. ചോറും മീൻകറിയുമാണ് ഇഷ്ടം ഭക്ഷണം. അത് കേരളത്തിൽ നിന്നുതന്നെ കഴിക്കണം. ഓണസദ്യയുടെ രുചി കെങ്കേമം. പച്ചടിയും കിച്ചടിയും പുളിശേരിയും എരിശേരിയും തീയലും കാളനും ഒാലനും പാലട പ്രഥമനും നിറയുന്ന ഓണസദ്യ കഴിച്ചിട്ടുണ്ട്. മലയാള സിനിമയിൽ അഭിനയിച്ച് മടങ്ങുമ്പോൾ തടി വച്ചിട്ടുണ്ടാവും. ചോറും മീൻകറിയും എപ്പോൾ കിട്ടിയാലും ഉപേക്ഷിക്കില്ല. മീൻകറി ഒഴിച്ച് ചോറ് ഉണ്ണണ്ണം. കരിമീൻ മപ്പാസിന്റെ രുചി നാവിൽനിന്നു പോവാതെ നിൽക്കും. ഭക്ഷണത്തിനെ സ്നേഹിക്കണം. നല്ല ഭക്ഷണപ്രിയയാണെങ്കിലും പാചകം അറിയില്ല. ലോക ്ഡൗണിൽ യുട്യൂബിൽ ചെറിയ രീതിയിൽ പാചക പരീക്ഷണം നടത്തി. ന്യൂഡിൽസ് ഉണ്ടാക്കാനും വെള്ളം തിളപ്പിക്കാനും മാത്രമേ പഠിച്ചുള്ളൂ. വീട്ടിൽ വന്നാൽ മമ്മി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി അറിയും. മമ്മി ഉണ്ടാക്കിത്തരുന്ന വിഭവങ്ങളാണ് എന്റെ ഏറ്റവും പ്രിയ ഭക്ഷണം . അതിന്റെ രുചി മറ്റൊരുടത്തും ലഭിക്കില്ല. മമ്മി നന്നായി ഭക്ഷണം പാകം ചെയ്യും. സൗത്ത് ഇന്ത്യൻ ഭക്ഷണത്തിൽ ചെട്ടിനാട് ചിക്കൻകറി, ആന്ധ്രാ സ്റ്റെൽ ചിക്കൻ കറി, മീൻ മുരിങ്ങക്ക കറി, ഹൈദരബാദ് ബിരിയാണി എന്നിവയാണ് എനിക്ക് ഏറെ ഇഷ്ടം. തായ്, ചൈനീസ് ഭക്ഷണവും ഇഷ്ടം തന്നെ. യാത്രകളിലും ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാൻ സമയം കണ്ടെത്തും. മാലിയൻ ഭക്ഷണമായ ബിസ് കീമിയ എല്ലാ യാത്രയിലും കഴിക്കും. ബംഗളൂരുവാണ് നാട്. അവിടത്തെ മിക്ക റെസ്റ്റാറന്റുകളിലും കൂട്ടുകാർക്കൊപ്പം പോയിട്ടുണ്ട്.നോൺവെജ് ഭക്ഷണമാണ് ഇഷ്ടം. ചിക്കൻ, മട്ടൻ, ഫിഷ്, സീഫുഡ്.ബീഫിനെ മാത്രം മാറ്റി നിറുത്തി.
Traveller
മൂന്നുമാസത്തിലൊരിക്കൽ വിദേശയാത്ര. അവിടെ പത്തുദിവസം അവധിആഘോഷം. അതാണ് രീതി. പിന്നെ മൂന്നുമാസം സിനിമ. ഷൂട്ട് കഴിഞ്ഞ് മറ്റൊരു വിദേശരാജ്യത്തേക്ക് യാത്ര. ലോക് ഡൗൺ കാരണം ഒന്നരവർഷമായി ടൈംടേബിൾ തെറ്റി. ഇപ്പോൾ വലിയ യാത്രയില്ല. ചെന്നൈയിൽ നിന്ന് ബംഗളൂർക്കും തിരിച്ചും. യാത്രകളെ ഏറെ സ്നേഹിക്കുന്ന ആളാണ്. ഷൂട്ടിന്റെ ഭാഗമായി എത്രയോ സ്ഥലങ്ങളിൽ പോയി. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക്. 1983യും ഒരു സെക്കൻഡ് ക്ളാസ് യാത്രയും വെള്ളിമൂങ്ങയും കേരളത്തിന്റെ പ്രകൃതിഭംഗി എനിക്ക് കൂടുതൽ കാട്ടിത്തന്നു. എത്ര സുന്ദരമാണ് കേരളം. ഇപ്പോൾ ഷൂട്ടില്ലാത്തതിനാൽ ഫ്ളാറ്റിൽത്തന്നെയാണ് . എന്നാൽ യാത്രകൾ നൽകിയ സുന്ദരമായ ഓർമ്മകളുണ്ട് കൂട്ടിന്.
ബാലി, മാലദ്വീപ്, മൗറീഷ്യസ്, വിയറ്റ്നാം, സ്വിറ്റ്സർലൻഡ് ഒട്ടുമിക്ക രാജ്യങ്ങളിലും പോയിട്ടുണ്ട്.
ഇരുപതുദിവസത്തെ അമേരിക്കൻ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല. ആ യാത്രയിൽ യു.എസ് ഏതാണ്ട് പൂർണമായും കണ്ടു .വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഇടമാണ് മാലദ്വീപ്. ആ പ്രകൃതി ഭംഗി ലോകത്ത് മറ്റെങ്ങും കാണാൻ കഴിയില്ല. അത് നമ്മുടെ മനം മയക്കും. എത്രയോ പ്രാവശ്യം മാലദ്വീപ് കണ്ടു.സാഹചര്യം മാറിയാൽ ബാക് പാക്കുമായി ഇറങ്ങും. വൈകാതെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
Rider
ബൈക്ക് റൈഡിംഗാണ് ആദ്യം പഠിച്ചത്. കോളേജിൽ പഠിക്കുമ്പോഴായിരുന്നു അത്.യാഗവരയിനും നാ കാക്ക എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന് ഇരുപതുകിലോമീറ്റർ ബുള്ളറ്റ് ഒാടിച്ചു. തിരക്കേറിയ റോഡിലൂടെ ബുള്ളറ്റ് ഒാടിച്ചാണ് പ്രസ് മീറ്റിന് എത്തിയത്. സിനിമയുടെ പ്രമോഷനു വേണ്ടി ബുള്ളറ്റ് ഒാടിക്കാൻ ഞാൻ പഠിച്ചുവെന്ന് അധികംപേരും കരുതി. ഇരുചക്രവാഹനത്തിൽ ബുള്ളറ്റാണ് ഏറെ പ്രിയം.സ് റ്റെലൻ ലുക്ക്. എന്നാൽ എന്റെ ഗാരേജിൽ ഇരുചക്രവാഹനമില്ല. ഒാഡി എ 6 ആണ് വാഹനം.ഏറെ ആഗ്രഹിച്ചു സ്വന്തമാക്കി. ഡ്രൈവിംഗ് അറിയുന്നതിനാൽ ലോക്കഡൗണിൽ അത്യാവശ്യമായി പുറത്തുപോവേണ്ട സാഹചര്യത്തിൽ ഡ്രൈവറെ തേടേണ്ടി വന്നില്ല. ഒറ്റയ്ക്ക് വാഹന യാത്ര ചെയ്യാറില്ല. വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പമായിരിക്കും . മൂന്നുമണിക്കൂർ ഡ്രൈവ് ചെയ്തിട്ടുണ്ട്. നീണ്ട വാഹന യാത്ര ഇതുവരെ ചെയ്തിട്ടില്ല. കോളേജിൽ പഠിക്കുമ്പോൾത്തന്നെ സിനിമയിൽ എത്തിയതിനാൽ കൂട്ടുകാർക്കൊപ്പം യാത്ര ചെയ്തു ആഘോഷിക്കാൻ കഴിഞ്ഞില്ല. നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ ഡ്രൈവ് ചെയ്യാനാണ് ഇഷ്ടം. അമിതമായ വാഹന ഭ്രമമില്ല. എന്നാൽ ഡ്രൈവിംഗ് ഭ്രമം കൂടുതലാണ്. ചെന്നൈയിൽനിന്ന് കുറച്ചുദിവസം മുൻപ് കൂട്ടുകാർക്കൊപ്പം പോണ്ടിച്ചേരിയിൽ പോയി. വളയം ഞാൻ തന്നെ തിരിക്കണമെന്ന് നിർബന്ധമുണ്ട്. അതാണ് എനിക്ക് സുഖം തരുന്നത്.എല്ലാ യാത്രയും ആസ്വദിക്കുന്നു.
Fashion
ധരിക്കുന്ന വസ്ത്രം അനുയോജ്യമാകണം. അപ്പോൾ ഏതു വേഷവും ധരിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ നേടാനും കഴിയും. ഫാഷനു വേണ്ടി നടത്തുന്ന അനുയോജ്യമല്ലാത്ത വേഷവിധാനത്തോടും മേക്കപ്പിനോടും ഒട്ടും താത്പര്യമില്ല. എനിക്ക് മോഡേൺ ഡ്രസ് ധരിക്കാനാണ് ഇഷ്ടം.ട്രെൻഡ് അനുസരിച്ച് വസ്ത്രം ധരിക്കുന്ന ശീലമില്ല. എന്നാൽ ഫിറ്റിങ് പെർഫറ്റ് ആയിരിക്കണം. ഫാഷൻ അപ്ഡേഷൻസ് സ്ഥിരമായി ഫോളോ ചെയ്യുന്ന ആളല്ല. ജീൻസ് ധരിക്കേണ്ടതെങ്കിൽ അതുതന്നെ വേണം. അവിടെ ചുരിദർ ധരിച്ചിട്ട് കാര്യമില്ല. ഫംഗ്ഷനു പോവുമ്പോൾ അതിനു അനുയോജ്യമായ വേഷം. യാത്രകൾക്കിടയിൽ ഷോപ്പിംഗിന് സമയം കണ്ടെത്തും. ലെതർ ഹാൻഡ്ബാഗുകളോട് ക്രെയ്സുണ്ട്. നല്ല ഒരു ശേഖരമുണ്ട്. എല്ലാ ഷോപ്പിംഗിലും ബാഗ് വാങ്ങാറുണ്ട്. എന്റെ കണ്ണിൽ ഉടക്കി പോവും.യാത്രകൾ മുടങ്ങി,ഷോപ്പിംഗും. ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ്.എന്റെ വസ്ത്രങ്ങൾ വിൽക്കുന്നതിന് ഇൻസ്റ്റഗ്രാമിൽ ത്രിഫ്ട് സ്റ്റോർ ആരംഭിച്ചിട്ടുണ്ട്. അതിൽനിന്ന് ലഭിക്കുന്ന പണം കോവിഡ് ദുരിതം അനുഭവിക്കുന്നവർക്കു നൽകുന്നു. ഈ രീതിയിലും ഫാഷനെ നോക്കി കാണുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |