കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പഠിച്ച്, ബളാംതോട് മുന്തന്റെ മൂലയിലെ കൃഷ്ണന്റെ മകൾ അംബിക നേടിയത് എം ഫിൽ. ബി.എഡ് ബിരുദധാരി കൂടിയായ അംബികയുടെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കാൻ ബോർഡ് ആവശ്യപ്പെടുന്നതാകട്ടെ 31,771 രൂപയും.
20 സെന്റ് സ്ഥലത്ത പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിലാണ് അംബികയുടെ കുടുംബം കഴിയുന്നത്. വീടിന് നമ്പറുമുണ്ട്. വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷ നൽകിയെങ്കിലും ഇനിയും ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഷെഡ്ഡിനു മുകളിലൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നതാണ് കണക്ഷൻ ലഭിക്കാൻ തടസ്സമായി നിൽക്കുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 31,771 രൂപ അടച്ചാൽ കണക്ഷൻ നൽകാമെന്നാണ് ബളാംതോട് വൈദ്യുതി സെക്ഷൻ അധികൃതർ അറിയിച്ചത്.
പശുവിനെ വളർത്തിയാണ് ഈ കുടുംബം നിത്യവൃത്തി നടത്തുന്നത്. ഈ സാഹചര്യത്തിൽ വലിയ തുക അടക്കാൻ സാമ്പത്തികശേഷി ഇല്ലെന്നാണ് കൃഷ്ണൻ പറയുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്കും സ്വർണമെഡലോടെയുമാണ് അംബിക ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയത്. എം.എഡിന് പഠിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും ഓൺലൈൻ ക്ലാസായതിനാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലും സൗകര്യം ഇല്ലെന്നാണ് അംബിക പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |