ചിറയിൻകീഴ് : ശാർക്കര ജംഗ്ഷനിലുള്ള ഇന്ത്യ വൺ എ.ടി.എം പട്ടാപ്പകൽ കുത്തിത്തുറന്നു മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് കമലേശ്വരം സന്തോഷ് നിവാസിൽ വിനീഷ് (28), തിരുവനന്തപുരം മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ പ്രമോദ് (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എ.ടി.എമ്മിൽ കാഷ് നിറക്കാനായി സർവീസ് എക്സിക്യൂട്ടീവ് രമേശ് എത്തിയപ്പോൾ എ.ടി.എമ്മിന്റെ ഷട്ടർ താഴ്ന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അകത്തു ശബ്ദം കേട്ട രമേശ് ഉടൻ ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി ഷട്ടർ ഉയർത്തിനോക്കിയപ്പോൾ രണ്ടു പേർ വെട്ടുകത്തി, കട്ടിംഗ് മെഷീൻ എന്നിവ ഉപയോഗിച്ചു എ.ടി.എം തകർക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്.
വ്യാജ നമ്പർ പതിച്ച രണ്ട് ബൈക്കുകളിലാണ് കവർച്ചക്കാർ എ.ടി.എമ്മിൽ എത്തിയത്. എ.ടി.എമ്മിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നവരാണെന്നും മെഷീനിലുളള ബെൽറ്റ് പിടിച്ചിടുവാൻ വെട്ടുകത്തി വേണമെന്നും ഇവർ സമീപത്തെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇവർ മോഷണ ശ്രമം ആരംഭിക്കുന്നത്. പ്രതികൾ മദ്യപിച്ച നിലയിൽ ആയിരുന്നു.
എസ്.എച്ച്.ഒ ജി. ബി. മുകേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ബൈജു, സുരേഷ്, സി.പി.ഒമാരായ വിഷ്ണു, സുജീഷ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിരലടയാളവിദഗ്ദ്ധർ പരിശോധന നടത്തിയിരുന്നു. എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഫ്രാഞ്ചൈസി കൃഷ്ണ ഏജൻസി ഉടമ ബൈജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |