ബാലരാമപുരം: കൊവിഡ് പിടിമുറുക്കിയതോടെ ദുരുതത്തിലായ ഈറ്റത്തൊഴിലാളികളെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം. ജില്ലയിൽ ആയിരക്കണക്കിന് വരുന്ന ഈറ്റത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. സംഘടനാബലം ഇല്ലാത്തതിനാൽ ഇവരുടെ ആവശ്യങ്ങൾക്കായി വാദിക്കാനായി ആരും തയ്യാറാകാറില്ല. നെടുമങ്ങാട് കേന്ദ്രീകരിച്ച് ബാംബൂ പ്ലൈ ഫാക്ടറിയെന്ന സർക്കാർ പദ്ധതിയും നിലച്ചിരിക്കുകയാണ്. ജില്ലയിൽ ബാംബൂ കോർപറേഷന്റെ കീഴിൽ പതിനഞ്ചോളം വരുന്ന സബ് ഡിപ്പോകൾ പരമ്പരാഗത ഈറ്റ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാതെ അടിച്ചുപൂട്ടിയ നിലയിലാണ്. തൊഴിലാളികൾക്ക് ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ജില്ലാ പഞ്ചായത്ത് ഫണ്ട് വവി ഈറ്രത്തൊഴിലാളികൾക്ക് 20,000 രൂപ ഗ്രാന്റ് അനുവദിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച അപേക്ഷാ പത്രം പോലും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ ആര്യനാട് മേഖലയിൽ കുറച്ച് തൊഴിലാളികൾക്ക് 20000 രൂപ ഗ്രാന്റ് അനുവദിച്ചെന്ന് തൊഴിലാളികൾ പറയുന്നു. നേമം ബ്ലോക്കിൽ ഊരൂട്ടമ്പലം ഡിപ്പോയുടെ കീഴിൽ വരുന്ന അരുവാക്കോട്, വേളിക്കോട്, കിളിക്കോട്ടുകോണം, നിരപ്പുകോണം എന്നീ മേഖലകളിലെ ഈറ്റത്തൊഴിലാളികൾക്ക് ഇതുവരെ അപേക്ഷാ ഫോറം നൽകുകയോ ഗ്രാന്റേ് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി. നാല് വർഷമായി ഡി.എ കുടിശിഖ ഇനത്തിൽ പതിനായിരം മുതൽ 25000 രൂപ വരെ തൊഴിലാളികൾക്ക് കിട്ടാനുണ്ട്. വിവിധ ഡിപ്പോകളിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം തൊഴിലാളികളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. ഈറ്റയ്ക്ക് മികച്ച വില ഉറപ്പാക്കാനും തൊഴിലാളികൾക്ക് ബാങ്കുകളുൾപ്പെടെ പലിശരഹിതവായ്പ ഉറപ്പ് വരുത്താനും വ്യവസായ വകുപ്പ് പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നെടുമങ്ങാട്, ആര്യനാട്, കുറ്റിച്ചൽ, കോട്ടൂർ, വെള്ളനാട് കേന്ദ്രീകരിച്ച് ഈറ്റത്തൊഴിലിലൂടെ ഉപജീവനം തേടുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇവരോടൊപ്പം കരകൗശലമേഖലയിലെ തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. ബാബൂ കോർപ്പറേഷന്റെ കീഴിലുള്ള വിവിധ ഡിപ്പോകളുടെ പ്രവർത്തനം നിലച്ചതോടെ തൊഴിലാളികൾ മറ്റ് ജോലികൾ തേടേണ്ട ഗതികേടിലാണ്.
1000 രൂപ ധനസാഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
20000 രൂപ ഗ്രാന്റ് അനുവദിച്ചത് എല്ലാ തൊഴിലാളികളിലേക്കും എത്തിയിട്ടില്ല
വിപണിവിടുന്ന ഈറ്റ ഉത്പന്നങ്ങൾ
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിപണിയിൽ നിന്ന് ഈറ്റ ഉത്പന്നങ്ങൾ അപ്രത്യക്ഷമാവുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഈറ്റ ഉത്പന്നങ്ങൾക്ക് വിപണിയിൽ മൂല്യം ഉയർന്നിട്ടില്ല. വട്ടി, കുട്ട, പായ് എന്നിവ വിപണിയിൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മാറിമാറി വന്ന ഇടതുവലത് സർക്കാരുകൾ ഈറ്റത്തൊഴിലാളികളെ പാടെ അവഗണിച്ചത് ബാംബൂ മേഖലയെ പിന്നോട്ടടിച്ചു. ഇവരുടെ വികസനവും ക്ഷേമവും ലക്ഷ്യമിട്ട് പല പദ്ധതികൾ രൂപീകരിച്ചെങ്കിലും കെടുകാര്യസ്ഥത കാരണം അവയെ നിലനിറുത്താനാകാതെ പോവുകയാണ്. ഈറ്റയ്ക്ക് വിപണിമൂല്യത്തിന്റെ തോത് ഉയർത്തുന്ന രീതിയിൽ വിലനിശ്ചയിക്കാൻ ബാംബൂ കോർപ്പറേഷന് കീഴിലെ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈറ്റ തേടിപ്പോകുന്ന തൊഴിലാളികളെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വനത്തിലേക്ക് കടക്കാൻ അനുമതി നൽകാറില്ല. റേഞ്ചർ പിടിച്ചാൽ വൻതുകയാണ് പിഴയാണ് ഈടാക്കുന്നത്. നിർദ്ധന ഈറ്രത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ വിതരണം ചെയ്യാൻ സർക്കാർ നടപടി വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |